തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സൂര്യജിത്ത്, അനന്തു, കൃഷ്ണപ്രസാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു. അച്ചു, അനന്തു എന്നിവർ സഹോദരങ്ങളാണ്.
കഴിഞ്ഞ ദിവസം, മുക്കോലിയിലെ ബാറിൽ നിന്ന് മദ്യപിക്കുന്നതിനിടെ പ്രതികളായ അച്ചുവും അനന്തുവും ഷെരീഫ് എന്നാളുമായി വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തർക്കം പരിഹരിക്കാനായാണ് സുമിൻ ഇവർക്കിടയിൽ എത്തിയത്. പിന്നാലെ സഹോദരങ്ങൾ സുമിന് നേരെ തിരിയുകയും, വലിയ സംഘർഷത്തിന് കാരണമാകുകയും ചെയ്തു.
ബാറിലെ സംഘർഷത്തിൽ നിന്നും രക്ഷപ്പെട്ട് സുമിൻ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും, അക്രമികൾ പിന്നാലെ എത്തി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ അക്രമികൾ സ്ഥലം വിടുകയും ചെയ്തു. അതുവഴി വന്ന കാറിലുണ്ടായിരുന്നവരാണ് സുമിനെ ആശുപത്രയിൽ എത്തിച്ചത്.
















