കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുക്കും. സർവകലാശാല ഭരണ സമിതി അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥികളുടെ ക്ലാസും ഇന്ന് പുനഃരാരംഭിക്കും. വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും കോളജിലെത്തി ഡോക്ടർ റാമിനെ പുറത്താക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെടും.
യുവജന കമ്മിഷന്റെയും, എസ് സി എസ് ടി വകുപ്പിന്റെ തെളിവെടുപ്പും ഇന്ന് നടക്കും. പ്രേത്യേക അന്വേഷണ സംഘവും ഡെന്റൽ കോളജിൽ എത്തിയ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും.
കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്തേക്കില്ലെന്നാണ് വിവരം. ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചതിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.
അതേസമയം, ആരോപണവിധേയരായ അധ്യാപകർ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. എടക്കാട് ഉള്ള ഡോക്ടർ റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് തീരുമാനിച്ചിട്ടുണ്ട്.
















