ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഭീകരനും ലഷ്‌കറെ തയിബയുടെ സ്ഥാപക നേതാക്കളിലൊരാളുമായ ആമിർ ഹംസയ്ക്ക് നേരെ പാകിസ്ഥാനിൽ വധശ്രമം. ലാഹോറിലെ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിന് പുറത്തുവെച്ച് അജ്ഞാതരായ തോക്കുധാരികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹംസയെ ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് ആമിർ ഹംസയ്ക്ക് നേരെ വധശ്രമം ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ലാഹോറിലെ സ്വന്തം വസതിയിൽ വെച്ചും ഇയാൾക്ക് നേരെ ആക്രമണം നടന്നിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഹംസ രക്ഷപ്പെട്ടത്. തുടർച്ചയായ ഭീഷണികളെത്തുടർന്ന് പാകിസ്ഥാൻ സർക്കാർ ഇയാൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും, സുരക്ഷാ വലയങ്ങൾ ഭേദിച്ചാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
1959-ൽ പാക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റൻവാലയിൽ ജനിച്ച ആമിർ ഹംസ, എൺപതുകളുടെ പകുതിയോടെയാണ് ആഗോള ഭീകരതയുടെ മുഖമായി മാറുന്നത്. 1985-ൽ ഹാഫിസ് സയീദുമായി ചേർന്ന് ലഷ്‌കറെ തയിബയ്ക്ക് രൂപം നൽകുന്നതിൽ ഇയാൾ നിർണ്ണായക പങ്ക് വഹിച്ചു. സംഘടനയുടെ രണ്ടാമത്തെ പ്രധാന നേതാവായി അറിയപ്പെട്ടിരുന്ന ഹംസയെ, 2012-ൽ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ഇയാൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ആമിർ ഹംസയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് 2005-ൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് നേരെ നടന്ന ഭീകരാക്രമണത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ 2018-ഓടെ ലഷ്‌കറെ നേതൃത്വവുമായി പിണങ്ങിയ ഇയാൾ സംഘടനയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
















