ലോകത്തിന്റെ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം. ഇന്നലെ മാത്രം തുറന്നുകൊടുത്ത പാതയാണ് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വീണ്ടും അടച്ചിട്ടത്. ഇതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയരാൻ സാധ്യതയേറി.
ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പാത തുറന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അവശ്യസാധനങ്ങളുമായുള്ള കപ്പലുകൾ പുറപ്പെട്ടിരുന്നു. ഇതോടൊപ്പം 120 ഡോളറിലെത്തിയിരുന്ന എണ്ണവിലയിൽ നേരിയ കുറവുണ്ടായതുമാണ്. എന്നാൽ ഇറാന്റെ പുതിയ തീരുമാനത്തോടെ വിതരണ ശൃംഖല വീണ്ടും അവതാളത്തിലായിരിക്കുകയാണ്.
അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ വരും തിങ്കളാഴ്ച പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാൻ സർക്കാർ വൃത്തങ്ങൾ ഇക്കാര്യം സൂചിപ്പിച്ചെങ്കിലും വാഷിംഗ്ടൺ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഇറാൻ ഉയർത്തുന്നത്. നുണകൾ പ്രചരിപ്പിച്ച് യുദ്ധം ജയിക്കാമെന്ന് അമേരിക്ക കരുതേണ്ടെന്ന് ഗാലിബാഫ് തിരിച്ചടിച്ചു.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ അമേരിക്കയ്ക്ക് കൈമാറുമെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് തള്ളി. എന്നാൽ, കരാർ പ്രകാരം യുറേനിയം കൈമാറാൻ ഇറാൻ തയ്യാറായില്ലെങ്കിൽ “സൗഹൃദപരമല്ലാത്ത” മാർഗങ്ങളിലൂടെ അത് ഏറ്റെടുക്കാൻ മടിക്കില്ലെന്ന് ട്രംപ് ഭീഷണി മുഴക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.അതിനിടെ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധ ഇളവ് അമേരിക്കൻ ട്രഷറി വകുപ്പ് മെയ് 16 വരെ നീട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആശ്വാസകരമായ നടപടിയാണ് ഇത്.
















