വനിതാ സംവരണ ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വിവാദത്തിലേക്ക്. പ്രസംഗത്തിൽ എംപിമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അവകാശലംഘന നോട്ടീസ് നൽകി. ലോകസഭാ ചട്ടങ്ങളിലെ റൂൾ 222 പ്രകാരമാണ് നടപടി.
പ്രധാനമന്ത്രി നടത്തിയ 29 മിനിറ്റ് നീണ്ട പ്രസംഗം എംപിമാരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്നതാണെന്ന് നോട്ടീസിൽ പറയുന്നു. പ്രതിപക്ഷ അംഗങ്ങളുടെ വോട്ടിംഗ് രീതിയെ പരസ്യമായി വിമർശിച്ച പ്രധാനമന്ത്രി, അവരുടെ നിലപാടുകൾക്ക് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങളുണ്ടെന്ന് ആരോപിച്ചത് അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്നതിന് തുല്യമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി തന്റെ കർത്തവ്യം നിർവഹിക്കുന്നതിനെ ചോദ്യം ചെയ്യുന്നത് പാർലമെന്റിന്റെ അധികാരത്തിനും ഇന്ത്യൻ ജനതയുടെ ജനാധിപത്യ താൽപ്പര്യങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണഘടനയുടെ 368-ാം അനുഛേദം അനുസരിച്ച് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഏപ്രിൽ 17-നാണ് ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ ബില്ല് തടഞ്ഞു എന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി രംഗത്തെത്തിയത്. പ്രതിപക്ഷം വനിതാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന പ്രധാനമന്ത്രിയുടെ വിമർശനം വസ്തുതകൾക്ക് വിരുദ്ധമാണെന്നും, പാർലമെന്ററി മര്യാദകളുടെ ലംഘനമാണെന്നും കോൺഗ്രസ് വാദിക്കുന്നു.പാർലമെന്റിന്റെ അന്തസ്സും അംഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണവും ഉറപ്പുവരുത്താൻ സ്പീക്കർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
















