പശ്ചിമ ബംഗാൾ നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
3, 65 ,77171 വോട്ടർമാരാണ് പശ്ചിമബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലുള്ളത്. അഞ്ച് ലക്ഷംപേരെ കൂടി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് വോട്ടർമാരുടെ എണ്ണം ഉയർന്നത്. മുർഷിദാബാദ്, മാൽഡ അടക്കം മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെട്ട മണ്ഡലങ്ങളാകും ആദ്യഘട്ടത്തിൽ ബംഗാൾ ആര് ഭരിക്കും എന്ന് തീരുമാനിക്കുക.
പശ്ചിമ ബംഗാളുമായി അതിർത്തി പങ്കിടുന്ന നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ പൂർണമായും അടച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശത്തെത്തുടർന്നാണ് നടപടി. വോട്ടെടുപ്പ് അവസാനിക്കുന്ന 23ാം തീയതി വൈകിട്ട് ആറ് മണിക്ക് ശേഷമേ ഇനി അതിർത്തികൾ തുറക്കൂ.
അതേസമയം ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്ന 152 നിയമസഭാ മണ്ഡലങ്ങളിലും കേരളത്തിലേതിന് സമാനമായ രീതിയിൽ ആവേശകരമായ കൊട്ടിക്കലാശമാണ് ബംഗാളിലും അരങ്ങേറിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വമ്പൻ നിരയെ അണിനിരത്തിയാണ് ബിജെപി 152 മണ്ഡലങ്ങളിലും പ്രചാരണം നയിച്ചത്.
















