സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലീം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിതെളിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗിന്റെ വക്താവിനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപമുഖ്യമന്ത്രി പദവിക്ക് പുറമെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പോലും ലീഗ് അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് ഭരണത്തിലെത്തിയാൽ ഭരണം നിയന്ത്രിക്കുക ലീഗായിരിക്കുമെന്ന് വെള്ളാപ്പള്ളി മുന്നറിയിപ്പ് നൽകി. “കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. എന്നാൽ സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ലീഗ് നേതാക്കൾ പറയുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരായി മാറി,” വെള്ളാപ്പള്ളി പരിഹസിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഹോമവും തുലാഭാരവും നടത്തി പരവശരായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും അദ്ദേഹം വ്യക്തമാക്കി. “ഇടതുപക്ഷം തോറ്റാൽ അത് ജനാധിപത്യത്തിന്റെ പരാജയമായിരിക്കും. അവിടെ മതാധിപത്യം ജയിക്കും. പിണറായി വിജയൻ വീണ്ടും വരണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹം ഒരു ശുദ്ധനാണ്, എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ശരിയല്ല,” വെള്ളാപ്പള്ളി നിരീക്ഷിച്ചു. എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകൾ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
















