വിജയ്‌യുടെ നാളത്തെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് നൽകിയതെന്ന് ലോക്ഭവൻ. കോൺഗ്രസ്, സിപിഐഎം, സിപിഐ പാർട്ടികളുടെ കത്തുകൾ മാത്രമാണ് കൈമാറിയത്. വിസികെ, മുസ്ലിം ലീഗ് പാർട്ടികളുടെ കത്തുകൾ കൈമാറിയില്ല. നാളെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു. വിജയ്‌യെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ. എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു.
വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്. വിസികെ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചെന്നാണ് സൂചന. വിസികെ അധ്യക്ഷൻ തിരുമാവലവൻ എം കെ സ്റ്റാലിനെ സന്ദർശിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം പിന്തുണകത്ത് നൽകാനാകില്ലെന്ന് അറിയിച്ച് ലീഗും രംഗത്തെത്തി. വിസികെയുടെയും, ലീഗിന്റെയും നിലപാടിൽ തുടരുന്ന അവ്യക്തതയാണ് ഇപ്പോൾ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആകാൻ കാരണം.
അതേസമയം സെക്രട്ടറിയേറ്റിൽ സത്യപ്രതിജ്ഞക്കായുള്ള ക്ഷണക്കത്തിന്റെ മാതൃക തയാറായി. ഗവർണർ സമയം അനുവാദിക്കാത്തതിനാൽ അച്ചടിക്ക് വിടാനാകാത്ത സാഹചര്യം തുടരുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചിരുന്നത്.
Story Highlights : uncertainty in oath taking TVK Tamil nadu
















