മുൻ എംഎൽഎ കെടി ജലീൽ സിപിഐഎമ്മിൽ അംഗത്വമെടുക്കുന്നു. പാർട്ടിയിൽ സജീവമാകനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം. ജില്ലാ നേതൃത്വത്തെ ഇത് സംബന്ധിച്ച് താല്പര്യമറിയിച്ചു. നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് ശക്തമായി തുടരുമെന്ന് നേരത്തെ കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ചെങ്കൊടി വിട്ട് തനിക്ക് ഇനിയൊരു രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കെടി ജലീൽ. എന്നാൽ ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ കെടി ജലീൽ പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ചു എൽ ഡി എഫ് പിന്തുണയോടെ മത്സരത്തെ നേരിട്ട ജലീൽ അട്ടിമറി വിജയം നേടിയാണ് ഇടത് പാളയത്തിൽ അദേഹം ശക്തി തെളിയിച്ചത്. പിന്നീട് 2011ലും 2021ലും തവനൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥിയായ വി.എസ് ജോയിയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
Story Highlights : KT Jaleel to joins CPIM
















