ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബിജെപി ഡീൽ ആരോപണത്തിൽ, ഇന്ത്യ സഖ്യ യോഗത്തിന് മുൻപ് കോൺഗ്രസ് വിശദീകരണം നൽകണമെന്ന് സിപിഐഎം. സിപിഐഎം – ബിജെപി ഡീൽ ആരോപണത്തിൽ തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എംഎ ബേബി ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്ക് കത്തയച്ചു. അതേസമയം, സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിൽ ജോൺ ബ്രിട്ടാസ് എംപി പങ്കെടുക്കും. അതേസമയം ഇന്ത്യ സഖ്യത്തിലേക്ക് ഇനി തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കിയും മൂന്നാം മുന്നണി രൂപീകരണത്തിനുള്ള സാധ്യത തള്ളാതെയും ഡിഎംകെ. ഉചിതമായ സമയത്ത് പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിൻ തീരുമാനമെടുക്കുമെന്ന് ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതി പറഞ്ഞു.
കോൺഗ്രസ് ചെയ്ത കാര്യങ്ങൾ ഒരുകാലത്തും മറക്കാൻ സാധിക്കില്ലെന്നും ഡിഎംകെ നേതാക്കൾ പറയുന്നു. ഇന്ത്യസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിന് പിന്നാലെയാണ് ഡിഎംകെയുടെ പ്രതികരണം. പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ യോഗം എട്ടിന് ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിൽ നേരിട്ട പരാജയത്തിനുശേഷം മുന്നണിയിൽനിന്ന് അകന്ന ഡിഎംകെ യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും കോണ്‍ഗ്രസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ ഭരണം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
Story Highlights : CPIM demands evidence in CPIM-BJP deal allegations
















