KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര, ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമെന്ന് ഹർജിയിൽ പറയുന്നു. പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണ്. പദ്ധതി ഭരണഘടന വിരുദ്ധമെന്നും ഹർജിക്കാരൻ പരാതിയിൽ ചൂണ്ടിക്കാട്ടി. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജൂൺ 15 മുതൽ സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഭരണഘടനയുടെ 14, 15 (1) അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ലിംഗസമത്വത്തിന് വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കിയതെന്നാണ് പ്രധാന ആരോപണം.
വരുമാന പരിധിയോ, താമസ യോഗ്യതയോ, ഒരു നിര്‍ദ്ദിഷ്ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലൈംഗിക ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. മാസം പത്ത് ലക്ഷം രൂപ ശമ്പളം പറ്റുന്ന ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍, ഒരു ദിവസ വേതനക്കാരനായ പുരുഷന്‍ അതേ ബസില്‍ ടിക്കറ്റ് നല്‍കേണ്ടി വരുന്നു, ഒരു ജനാതിപത്യ രാജ്യത്ത് അനുവദനീയമല്ല. സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ ദിനം തന്നെ, ഒരു നയ പഠനവും ആഘാത വിലയിരുത്തലും ഇല്ലാതെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സര്‍ക്കാര്‍ ഉത്തരവാക്കി മാറ്റിയത് ഭരണഘടനാ ലംഘനമാണെന്ന് ഹര്‍ജി ആരോപിക്കുന്നു.
Story Highlights : petition in high court ksrtc priyadarshani project
















