ഇ.ഡി. ഉദ്യോഗസ്ഥർക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ. ഷിജിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് (PMO) നൽകിയ പരാതിയിൽ നടപടി ആരംഭിച്ചു. പരാതി തുടർനടപടികൾക്കും റിപ്പോർട്ട് തേടുന്നതിനുമായി കേരള മുഖ്യമന്ത്രി ഓഫീസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശത്തെ തുടർന്ന് മുഖ്യമന്ത്രി ഓഫീസ് പരാതി സംസ്ഥാന പോലീസ് മേധാവിക്ക് (DGP & SPC) കൈമാറുകയും, ഇക്കാര്യം പരാതിക്കാരനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ വസതിയിൽ ഇ.ഡി. നടത്തിയ പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥർക്കു നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും, സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണം നടന്നതെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തകർക്കുകയും ജീവന് ഭീഷണിയുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് പരാതിയിൽ ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് നേതൃത്വം നൽകിയവർക്കെതിരെയും ഗൂഢാലോചനയിൽ പങ്കെടുത്തവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നും, സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് നിരുത്തരവാദപരമായ സമീപനമായിരുന്നെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാതെയും നേതാക്കന്മാരെ പ്രതിചേർക്കാതെയും സംരക്ഷിക്കുന്ന നടപടി പോലീസ് സ്വീകരിക്കുന്നതായി പരാതിയിൽ പരാമർശിച്ചിരുന്നു. മാത്രമല്ല മതിയായ സുരക്ഷ ഇ ഡി ഉദ്യോഗസ്ഥർക്ക് നൽകുവാനും പോലീസിന് സാധിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി കേരള സർക്കാരിന് കൈമാറി റിപ്പോർട്ട് തേടിയതോടെ ഇ.ഡി. ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് ദേശീയതലത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.
















