മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ കമ്പനിയായ എക്‌സാ ലോജിക്കും കരിമണല്‍ ഘന കമ്പനിയായ സി.എംആര്‍.എല്ലും തമ്മിലുള്ള സാമ്പത്തികമായ ഇടപാടുകളില്‍ ഇ.ഡി. പിടി മുറുക്കിയതിനു പിന്നാലെ കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് ബന്ധം ഉപേക്ഷിക്കുന്നു. എക്‌സാലോജിക്കിന്റെ എം.ഡി. ടി. വീണയെ ഇ.ഡി രണ്ടു തവണ ചോദ്യം ചെയ്തു കഴിഞ്ഞു. എസ്.എഫ്.ഐ.ഒ രേഖകള്‍ ഇ.ഡിക്കു കൈമാറിയതോടെയാണ് രണ്ടാമതും വീണയെ ചോദ്യം ചെയ്തത്. സാമ്പത്തിക കുറ്റകൃത്യമോ, സാന്രത്തിക ക്രമക്കേടോ കണ്ടെത്തിയാല്‍ വീണയ്‌ക്കെതിരേയും സി.എം.ആര്‍.എല്ലിനെതിരേയും നിയമനടപടികളുണ്ടാകുമെന്നുറപ്പായി.
ഇതിനു പിന്നാലെയാണ് കെ.എസ്.എഫ്.ഡി.സിയുടെ നീക്കം. സി.എം.ആര്‍.എല്ലില്‍ കെ.എസ്.ഐ.ഡി.സിക്കുള്ള 13.41% ഓഹരി മൂലധന പങ്കാളിത്തത്തില്‍ നിന്നു പിന്മാറും. ഇതിനുള്ള ശുപാര്‍ശ വീണ്ടും തയാറായി. അടുത്ത മാസം ചേരുന്ന കെ.എസ്.ഐ.ഡി.സി ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പലവട്ടം ഈ ആവശ്യമുന്നയിച്ച് കെ.എസ്.എഫ്.ഡി.സി അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ബന്ധം ഉപേക്ഷിക്കാന്‍ തയാറായിരുന്നില്ല. 1989ല്‍ തുടങ്ങിയ സി.എം.ആര്‍.എല്ലില്‍, വ്യവസായ പ്രോത്സാഹന നടപടിയെന്ന നിലയ്ക്ക് 1991-94ലാണ്കെ.എസ്.ഐഡി.സി ഓഹരിയെടുക്കുന്നത്.
10 രൂപ മൂല്യമുണ്ടായിരുന്ന സമയത്ത് 10.5 ലക്ഷം ഓഹരികളാണ് 1.05 കോടി രൂപ മുടക്കി വാങ്ങിയത്. ഇപ്പോള്‍ ഏകദേശം 26 കോടി രൂപ ഇതിനു ലഭിക്കും. ഇക്കാലയളവില്‍ ലാഭവിഹിതമായി 6.33 കോടി രൂപ കെ.എസ്.ഐ.ഡി.സിക്കു ലഭിച്ചിരുന്നു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് പ്രതിനിധിയുമുണ്ട്. ഇങ്ങനെ നിയമിക്കപ്പെട്ട ഡയറക്ടര്‍മാര്‍ പലരും കെ.എസ്.ഐ.ഡി.സിയില്‍ നിന്ന് വിരമിച്ചശേഷം സി.എം.ആര്‍.എല്ലിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരായതു വിവാദമായിരുന്നു. സി.എം.ആര്‍.എല്ലിലെ സാമ്പത്തിക ക്രമക്കേട് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലൂടെ പുറത്തുവന്ന ഘട്ടത്തില്‍, ബിസിനസ് ബന്ധം ഉപേക്ഷിക്കാന്‍ അന്നത്തെ കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ശ്രമം നടത്തിയിരുന്നു.
ഇതിനായി, ദീര്‍ഘകാല നിക്ഷേപമുള്ള കമ്പനികളില്‍ നിന്ന് പിന്‍വാങ്ങുന്ന നയം രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചെയര്‍മാനു പദവി നഷ്ടമായതു മാത്രമായിരുന്നു അനന്തരഫലം. കമ്പനിയുടെ ‘കോര്‍പ്പറേറ്റ് ഗവേണന്‍സി’ല്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു പുതിയ ശുപാര്‍ശ. പുതിയ സര്‍ക്കാരിന് എതിര്‍പ്പുണ്ടായാല്‍ മാത്രമേ ശുപാര്‍ശ തള്ളുകയുള്ളൂ. എസ്.എഫ്.ഐ.ഒ അന്വേഷണം കെ.എസ്.ഐ.ഡി.സിയിലേക്കും നീണ്ടതിനാല്‍ ഇതിനെതിരെയുള്ള നിയമയുദ്ധത്തിനു കോടികള്‍ ചെലവിടേണ്ടിവന്നിരുന്നു.
അന്വേഷണം തടയാനായില്ലെങ്കിലും എസ്.എഫ്.ഐ.ഒയുടെ റിപ്പോര്‍ട്ടില്‍ കെ.എസ്.ഐ.ഡി.സിക്കു ക്ലീന്‍ ചിറ്റ് ലഭിച്ചു. സി.എം.ആര്‍.എല്ലിന്റെ പ്രമോട്ടര്‍മാരില്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്താ, ഭാര്യ, മകന്‍ എന്നിവര്‍ക്ക് 28.8% ഓഹരി പങ്കാളിത്തമുണ്ട്. ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളെടുത്താല്‍ കെ.എസ്.ഐ.ഡി.സി (13.41%)യാണു മുന്‍പില്‍. ശശിധരന്‍ കര്‍ത്താ ഡയറക്ടറായ സാഷ് എക്‌സ്‌പോര്‍ട്ട്‌സ് (3.22%), എംപവര്‍ ഇന്ത്യ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് (1.31%) എന്നിവയ്ക്കും ഓഹരിയുണ്ട്. വ്യക്തികളും ഓഹരിയുടമകളാണ്.
















