ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടപെടലുകളില്‍ പിന്‍വാതില്‍ നിയമനം മുതല്‍ താത്ക്കാലിക നിയമനങ്ങളില്‍ വരെ വന്‍ അഴിമതി ഉണ്ടായിട്ടുണ്ടെന്ന് നേരിട്ട് ബോധ്യമായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടക്കണമെങ്കില്‍ നിയമനങ്ങള്‍ കൃത്യമായിരിക്കണം. അതുകൊണ്ടു തന്നെ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാല താമസം വരുത്തരുത്. 21 ദിവസത്തിനുള്ളില്‍ ഒഴിവുകള്‍ പി.എസ്.സിക്ക് വകുപ്പു മേധാവികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണണെന്ന കടുത്ത നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഈ തീരുമാനത്തില്‍ വിട്ടു വീഴ്ച ഉണ്ടാകരുത്. റാങ്ക്‌ലിസ്റ്റില്‍ പേരുണ്ടായിട്ടും നിരവധി പേര്‍ കാത്തിരിക്കുമ്പോഴാണ് പിന്‍വാതില്‍ നിയമനവും താത്ക്കാലിക നിയമനവുമൊക്കെ നടക്കുന്നത്.
ഇത് ഒഴിവാക്കുകയാണ് വേണ്ടത്. പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ കണ്ടെത്തി മൂന്ന് ആഴ്ചയ്ക്കകം അറിയിക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് ഉത്തരവില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസര്‍ക്കെതിരെ ഭരണസെക്രട്ടറിമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. താല്‍ക്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്. ഇതിനു പുറമേ പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കിട്ടുന്ന പരാതികളില്‍ ഏറെയും കേരള പബ്ലിക് സര്‍വീസ് കമ്മിഷന് എതിരെയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഈ പരാതികളെല്ലാം പ്രത്യേക കെട്ടാക്കി സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം പ്രഖ്യാപിച്ചാല്‍ അവര്‍ക്ക് ഇവ കൈമാറും. ഇത്തരം പരാതി പി.എസ്.സിക്കു തന്നെ കൈമാറുന്ന പഴയ രീതി തുടരേണ്ടതില്ലെന്നാണ് തീരുമാനം. പി.എസ്.സിക്കു നേരിട്ടു ലഭിക്കുന്ന പരാതികളില്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവില്‍ പി.എസ്.സിയില്‍ പരാതിയുമായി എത്തുന്നവരോട് അത് പെട്ടിയില്‍ ഇടാനാണു പറയുന്നത്. ഈ പരാതികളില്‍ തുടര്‍ നടപടികളുമില്ല. ഇ-മെയില്‍ വഴി പരാതി നല്‍കിയാല്‍ മറുപടി പോലും കിട്ടില്ല. 5 വര്‍ഷമായി ഇതാണ് സ്ഥിതി. ഇ-ഓഫിസ് സംവിധാനം വഴി പരാതിയുടെ അവസ്ഥ അറിയാമെന്നു വച്ചാല്‍ ഉദ്യോഗാര്‍ഥികളെ പോര്‍ട്ടലിലേക്കു പ്രവേശിപ്പിക്കുന്നുമില്ല.
പ്ലാനിങ് ബോര്‍ഡ് ചീഫ് നിയമന വിവാദത്തെ തുടര്‍ന്ന് ഒട്ടേറെ നിയമനങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിയെ സമീപിക്കുന്നുണ്ടെങ്കിലും പരാതി വാങ്ങാന്‍ തയാറാകുന്നില്ല. തുടര്‍ന്ന്, മുഖ്യമന്ത്രിക്കു പരാതി നല്‍കുകയാണ് ഉദ്യോഗാര്‍ഥികള്‍. മുന്‍പ് പരാതി നല്‍കിയാല്‍ ഇ-ഓഫിസ് സംവിധാനത്തിലൂടെ ഫയലിന്റെ സ്ഥിതി പരിശോധിക്കാമായിരുന്നു. എന്നാല്‍, ഇത്തരം ഡിജിറ്റല്‍ രേഖ ചിലര്‍ കോടതിയില്‍ തെളിവായി നല്‍കിയതോടെ ഇ-ഓഫിസ് സംവിധാനത്തിലേക്കു പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം തന്നെ വിലക്കിയിരിക്കുകയാണ്. പിഎസ്സിയുടെ നിര്‍ദേശപ്രകാരമാണു സിറ്റിസന്‍ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്കു പ്രവേശിക്കാനുള്ള സൗകര്യം ഒഴിവാക്കിയതെന്ന് ഐടി മിഷന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഇതിനിടെ, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫിസര്‍ പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന ആരോപണവുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്ത് വന്നു. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഓപ്ഷന്‍ ‘ബി’ ഉത്തരമായി വരുന്ന രീതിയില്‍, ഉത്തരസൂചിക തയാറാക്കിയെന്നുമാണ് പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു.
















