Kerala

അവസാനം കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുകയാണോ ?: എം.വി ഗോവിന്ദന്‍ വര്‍ഗവഞ്ചകനെന്ന് ജി. സുധാകരന്‍

സി.പി.എം ചെന്നു പെട്ടിരിക്കുന്നത് വലിയൊരു സംഘടനാ പ്രതിസന്ധിയിലാണ്. ഓരോ നേതാക്കളായി പാര്‍ട്ടി വിടുമ്പോള്‍ പറഞ്ഞിട്ടു പോകുന്നതും, പറയുന്നതുമെല്ലാം പാര്‍ട്ടിയുടെ ജീര്‍ണ്ണതകളെ പുറത്തു കാണിക്കുന്നതാണ്. പാര്‍ട്ടിയിലെ സീനിയറായ നേതാവ് ജി.സുധാകരനും ഇതേ പാത പിന്തുടരുകയാണ്. അദ്ദേഹത്തിനു നേരെ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചതിനു മറുപടിയായി ജി.സുധാകരന്‍ കടുത്ത ഭാഷയിലാണ് തിരിച്ചടിച്ചിരിക്കുന്നത്. വര്‍ഗവഞ്ചകനാണ് ഗോവിന്ദന്‍ എന്നാണ് ജി സുധാകരന്‍ പറഞ്ഞിരിക്കുന്നത്. പാര്‍ട്ടി നശിക്കട്ടെയെന്നാണ് ഗോവിന്ദന്റെ ചിന്ത. രാഷ്ട്രീയ വകതിരിവ് ഇല്ലാത്തയാളാണ് ഗോവിന്ദന്‍. നാണമില്ലാതെയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എന്ന ചളിക്കുണ്ടില്‍ വീണുവെന്ന് പറഞ്ഞു. ഞാനൊരു ചളിക്കുണ്ടിലും വീണിട്ടില്ല. ഞാന്‍ ഒരിടത്തും പോയില്ല. കോണ്‍ഗ്രസ് ചളിക്കുണ്ടാണെങ്കില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഡിഎംകെയും അടങ്ങുന്ന മുന്നണിയില്‍ അല്ലേ സിപിഎമ്മും സിപിഐകയും. രണ്ടും രണ്ടും നാല് പാര്‍ലമെന്റ് സീറ്റ് കിട്ടിയത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ലേ. രാജസ്ഥാനില്‍ ഒരു സീറ്റ് കിട്ടുന്നത് കോണ്‍ഗ്രസിന്റെ പിന്തുണയോടെയല്ലേ. കേരളത്തില്‍ നിന്നാകെ സ്വന്തം ശക്തിയില്‍ ഒരു സീറ്റാണ് കിട്ടിയത്. അങ്ങനെ ഒറ്റ സീറ്റിലേക്ക് ഈ പാര്‍ട്ടിയെ എത്തിച്ച ഗോവിന്ദനെ നാണമില്ലേ ആ സ്ഥാനത്തിനിരിക്കാന്‍. എന്തിനാണ് ഇങ്ങനെ തൂങ്ങിക്കിടക്കുന്നത്. ഞാന്‍ എല്‍ഡിഎഫിലുമില്ല, യുഡിഎഫിലുമില്ല. ഞാന്‍ സ്വതന്ത്രനാണ്. മുഖ്യമന്ത്രി സതീശന്റെ നല്ല കാര്യങ്ങള്‍ക്ക് ഞാന്‍ നിയമസഭയില്‍ വോട്ട് ചെയ്യും.

ഗോവിന്ദന്റെ പാര്‍ട്ടിക്ക് അവിടെ ശക്തമായ പ്രതിപക്ഷമില്ല. സഖാവ് സി.എച്ച് കണാരന്റെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും കാലത്ത് പാര്‍ട്ടിയില്‍ വന്നയാളാണ് ഞാന്‍. ഗോവിന്ദനൊന്നും അന്ന് പാര്‍ട്ടിയില്‍ ഇല്ല. വളരെ ജൂനിയറാണ്. ഞാനിന്ന് വരെ ഗോവിന്ദനെതിരെ ഒരക്ഷരം സംസാരിച്ചിട്ടില്ല. അവസാനം കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുകയാണോ. ഒരു കാര്യവുമില്ലാത ഞാന്‍ വര്‍ഗവഞ്ചകനാണെന്ന് പറയുന്നു. ഗോവിന്ദനാണ് വര്‍ഗവഞ്ചകന്‍. വര്‍ഗത്തെ ആരാണോ വഞ്ചിക്കുന്നത് അവരാണ് വര്‍ഗവഞ്ചകന്‍. ഞാന്‍ തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ചിട്ടില്ല, കൃഷിക്കാരെ വഞ്ചിച്ചിട്ടില്ല. അവര്‍ക്ക് വേണ്ടിയാണ് എപ്പോഴും സംസാരിക്കുന്നത്. ഞാനൊരു പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുപോലുമില്ല.