ലോകത്തെ ഞെട്ടിച്ച രഹസ്യ പോലീസായ ഇസ്രയേലിന്റെ മൊസാദ് ഇപ്പോഴും തിരയുന്നത് ഒരാളെയാണ്. മൊസാദിനൊപ്പം അമേരിക്കന്‍ ചാര സംഘടനയുമുണ്ട്. ആയത്തുള്ള ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തിയ ശേഷം ഇറാന്റെ പരമോന്നത നേതാവായി പ്രഖ്യാപിച്ചത് ഖമനിയയുടെ മകന്‍ മുജ്തബയെയാണ്. മൊസാദും അമേരിക്കന്‍ ചാര സംഘടനയും തിരയുന്നതും മുജ്തബയെയാണ്. ഇറാന്റെ അഴസാന വാക്കാണ് ഇപ്പോള്‍ മുജ്തബ. നേതാവിനെ കൊന്നാല്‍, പടയാളികള്‍ ഛിന്നഭിന്നമാകും എന്ന തന്ത്രമാണ് മൊസാദ് പുറത്തെടുത്തത്. ഇതിന്റെ ഭാഗമായാണ് ഇറാന്‍ പരമോന്നത നേതാവിനെ ഫെബ്രുവരി 28. ടെഹ്‌റാനിലെ ഓഫിസ് സമുച്ചയത്തില്‍വെച്ച് ബോംബിച്ചു കൊന്നത്.
നീണ്ട നാളത്തെ നിരീക്ഷണത്തിനു ശേഷമായിരുന്നു യു.എസ്ഇസ്രയേല്‍ ആക്രമണം. ഈ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെടുന്നു. ഒപ്പം ഖമനയിയുടെ മകള്‍ സഹ്‌റ ഹദ്ദാദ് ആദില്‍, ഭര്‍ത്താവ് മിസ്ബാഹ് അല്‍ ഹുദ ബഗേരി എന്നിവരും കുടുംബാംഗങ്ങളും ഉന്നത സൈനിക നേതൃത്വവും കൊല്ലപ്പെട്ടു. ഇതില്‍ മകന്‍ രക്ഷപ്പെട്ടു. തുടര്‍ന്നാണ് മകന്‍ മുജ്തബ ഖമനയി പിന്‍ഗാമിയായത്. എന്നാല്‍, പാളയത്തില്‍ത്തന്നെ പഠയുണ്ടെന്ന ബോധ്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായശേഷം ഖമനയി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല. ശബ്ദ സന്ദേശം പോലുമുണ്ടായില്ല. ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തു വിടുന്ന പ്രസ്താവനകള്‍ മാത്രമാണ് പുറം ലോകം കേള്‍ക്കുന്നത്. തന്റെ ഓഫീസില്‍ നിന്നുമാണ് ഈ പ്രസ്താവനകള്‍ പോകുന്നതും.
എന്നാല്‍, മുജ്തബ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. മുജ്തബ പൊതുവേദിയിലെത്താത്തത് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റിട്ടാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലും യു.എസും ലക്ഷ്യമിടുന്നതിനാല്‍ രഹസ്യ കേന്ദ്രത്തിലാണെന്നാണ് മറ്റൊരു വാദം. മുജ്തബ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇസ്രയേല്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മുജ്തബയുടെ ശബ്ദ സന്ദേശം പുറത്തുവിടുന്നതുപോലും അപകടമുണ്ടാക്കാം എന്നാണ് ഇറാന്‍ അധികൃതര്‍ കരുതുന്നത്. കാരണം, മുജ്തബ എവിടെയാണെന്നറിയാന്‍ യു.എസ്-ഇസ്രയേല്‍ ചാരസംഘടന വ്യാപക തിരച്ചിലിലാണ്. ഭരണകൂടത്തില്‍ ചാരന്‍മാരുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിശ്വസ്തരായ ചുരുക്കം ചില ആളുകള്‍ക്ക് മാത്രമേ മുജ്തബയുടെ താമസസ്ഥലം അറിയാവൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
രഹസ്യദൂതന്‍മാര്‍ വഴി പലഘട്ടങ്ങളിലായി കൈമാറിയാണ് സന്ദേശങ്ങള്‍ മുജ്തബയിലെത്തുന്നതെന്ന് പ്രചാരണമുണ്ട്. ഇറാന്‍-യുഎസ് ചര്‍ച്ചയിലെ കാലതാമസത്തിന് ഈ സന്ദേശരീതിയും ഒരു കാരണമാണത്രേ. 1981 മുതല്‍ 8 വര്‍ഷം ഇറാന്‍ പ്രസിഡന്റായിരുന്നു ഖമനയി. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം നല്‍കി. ആയത്തുല്ല ഖുമൈനിയുടെ വിയോഗത്തെ തുടര്‍ന്ന് 1989ലാണ് ഖമനയി ഇറാന്റെ പരമോന്നത നേതാവായത്. മകന്‍ മുജ്തബ പരമോന്നത പദവിയിലേക്ക് എത്തുന്നത് തന്നെ സംഘര്‍ഷത്തിന്റെ നാളുകളിലായിരുന്നു. ആയത്തുല്ല അലി ഖമനയിക്ക് യാത്രാമൊഴിയുമായി ടെഹ്‌റാനില്‍ ജനലക്ഷങ്ങള്‍ അണിചേരുമ്പോള്‍, മുജ്തബ ഖമനയിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. അന്ത്യോപചാരവുമായി ഇന്നലെ ഖമനയിയുടെ മറ്റു മൂന്ന് ആണ്‍മക്കള്‍ എത്തി. മക്കളായ മേയ്‌സം, മസൂദ്, മുസ്തഫ എന്നിവര്‍ ടെഹ്‌റാനിലെ ഇമാം ഖുമൈനി ഗ്രാന്‍ഡ് മുസല്ലയില്‍ ആദരമര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ ടിവി പുറത്തുവിട്ടിരുന്നു.