വയനാട് കള്ളാടിയിലെ ദുരന്തം മനുഷ്യനിർമിതമെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. സ്ഥലത്ത് മണ്ണ് നന്നായി കുട്ടിയിട്ടു. കൃത്യമായി കൊങ്കണെ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. സൈറ്റ് സന്ദർശിച്ച സംഘം അപകടകരമായ അവസ്ഥയിലാണ് മണ്ണ് കൂട്ടിയിട്ട് എന്ന് റിപ്പോർട്ട് തന്നു. കൃത്യമായി നടപടികൾ സ്വീകരിക്കണമെന്ന് അറിയിപ്പ് നൽകിയെങ്കിലും കൊങ്കൺ റെയിൽവേ അധികൃതർ പറഞ്ഞത് യാതൊരു പ്രശ്നവുമില്ല എന്നായിരുന്നുവെന്ന് മന്ത്രി പി കെ ബഷീർ പറഞ്ഞു. കരാർ കമ്പനി അവിടെ കൂട്ടിയിട്ടിരുന്ന മണ്ണ് ആവശ്യമുണ്ടെന്ന് പറയുകയായിരുന്നു.
മണ്ണൊരിടത്തേക്ക് ഒലിച്ചു പോകില്ല എന്നാണ് കരാർ കമ്പനി പറഞ്ഞത്. നല്ല സുരക്ഷയുണ്ടെന്ന് സർക്കാരിനോട് പറഞ്ഞു. ഇനി അവിടുത്തെ തുടർ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എല്ലാ വകുപ്പുകളും കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം, വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. മരിച്ചവർ അതിഥി തൊഴിലാളികളാണ്. കാണാതായ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ ഏഴുപേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ ICU-വിലുള്ള രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 19 കാരനായ മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ ശസ്ത്രക്രിയ ഇന്ന് തന്നെ നടക്കും. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഊർജിത രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുകയാണ്.
മണ്ണിനടിയിൽ കൂടുതൽപേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ കഡാവർ നായക്ക് ഉപയോഗിച്ച് പരിശോധന തുടരുകയാണ്. മേപ്പാടിയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന മീനാക്ഷിപ്പാലമാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. വയനാട്ടിലെ തുരങ്കപാതാ പ്രവേശന ഭാഗത്തെ മണ്ണ് കുത്തിയൊലിച്ച് രാവിലെ പതിനൊന്നേ കാലോടെയായിരുന്നു അപകടം ഉണ്ടായത്. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി തകർന്നു. നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണും കുത്തിയൊലിച്ചു. റോഡും സമീപത്തെ മീനാക്ഷി പാലവും മണ്ണും ചെളിയും മൂടി. നിർത്തിയിട്ടിരുന്ന ബസ്, മണ്ണിടിച്ചിലിൽ പാലത്തിനടിയിലായി.
മണ്ണിടിച്ചിലിന്റെ ഭീകരത വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒമ്പതുപേരെ മേപ്പാടി വിംസ് ആശുപത്രിയിൽ. മണ്ണിടിച്ചിലിൽ റോഡിനപ്പുറം കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ തിരിച്ചെത്തിച്ചു. ദുരന്തത്തിൽ മേപ്പാടി പൊലീസ് കേസെടുത്തു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ നാളെ റെഡ് അലർട്ടാണ്. ജില്ലയിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
Story Highlights : Wayanad Kalladi landslide; Konkan Railway bears full responsibility, says Minister P.K. Basheer
















