Crime

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ആട്ടയമ്പതിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 17കാരന്‍ കൂടി അറസ്റ്റില്‍. വയോധികയെ കൊലപ്പെടുത്തി കത്തിച്ച ശേഷം അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയ കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് 17കാരന്‍ അറസ്റ്റിലായത്. അതിക്രൂരമായാണ് പ്രതികള്‍ വയോധികയെ കൊലപ്പെടുത്തിയത്. സരസാള്‍ (66) ആണ് കൊല്ലപ്പെട്ടത്. വെട്ടുകത്തി കൊണ്ട് തലയ്ക്ക് പിറകില്‍ അടിച്ചായിരുന്നു കൊലപാതകം. അടിയേറ്റ് വീണ വയോധികയുടെ സ്വര്‍ണമൂക്കുത്തികള്‍ ഒന്നാംപ്രതിയായ എസ്. ഉദയകുമാര്‍ (19) അഴിച്ചെടുക്കുകയും കഴുത്തില്‍ ചവിട്ടി മരണം ഉറപ്പിക്കുകയുമായിരുന്നു.

ശേഷം മൃതദേഹം കത്തിക്കുമ്പോള്‍ മണം പുറത്തറിയാതിരിക്കാന്‍ പച്ചചാണകം പുരട്ടിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. ജൂണ്‍ പത്തിനായിരുന്നു സംഭവം. നിലവില്‍ ഉദയകുമാര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ശനിയാഴ്ചയായിരുന്നു ഉദയകുമാറിന്റെ അറസ്റ്റ്. പതിനേഴുകാരനെ ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കൊലപാതകത്തില്‍ ഇരുവര്‍ക്കും തുല്യമായ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. സരസാള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉദയകുമാറിന്റെ സഹോദരനും ഒരു പെണ്‍കുട്ടിയും പ്രതിയുടെ വീട്ടില്‍ താമസിച്ചിരുന്നു. ഈ പെണ്‍കുട്ടിയെ തിരക്കി വന്നപ്പോഴാണ് സരസാളിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്.