India

സി.ജെ.പി സമരം; പ്രധാനമന്ത്രിക്കെതിരേ പോസ്റ്റിട്ടവരെ തെരഞ്ഞുപിടിച്ച് പോലീസ്; നോട്ടീസ് നല്‍കിയവരുടെ എണ്ണം എത്രയെന്നറിയില്ല

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് സി.ജെ.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥിസമരത്തില്‍ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടവര്‍ക്ക് നോട്ടീസ്. പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍, ന്യൂസ് പോര്‍ട്ടലുകള്‍ തുടങ്ങിയവയ്ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കിയത്. നിരവധി എക്‌സ് ഹാന്‍ഡിലുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെതിരായ നടപടിയുടെ ഭാഗമായി ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെയും ശേഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കണ്ടന്റുകള്‍ പരിശോധിച്ചാണ് ഡല്‍ഹി പൊലീസിന്റെ നടപടി. പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉടമയുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ പൊലീസ് എക്‌സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. തീയതിയും സമയവും വ്യക്തമാക്കുന്ന ലോഗിന്‍, ലോഗ് ഔട്ട് വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. അന്വേഷണ ആവശ്യങ്ങള്‍ക്കായി വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാനും എക്‌സിന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ എത്രയും വേഗം നീക്കാനും പൊലീസ് എക്‌സിന് അയച്ച നോട്ടീസിലുണ്ട്.

സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉയര്‍ന്ന പോസ്റ്റുകള്‍ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേരത്തെയും ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഡല്‍ഹി പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകള്‍ കണ്ടെത്തിയത്. പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പല പോസ്റ്റുകളും ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്തതിന് ശേഷം ശക്തമായ നിരീക്ഷണം തുടരാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വ്യാജ(ഡീപ്‌ഫേക്ക്), എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ പങ്കുവെച്ചതായി ആരോപിക്കപ്പെടുന്ന ഏകദേശം 450 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും തിരിച്ചറിയാനായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏറ്റവുമൊടുവില്‍ എത്ര പേര്‍ക്കാണ് നോട്ടീസ് അയച്ചതെന്ന കാര്യത്തില്‍ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന്, 36 ദിവസം നീണ്ടുനിന്ന പ്രതിഷേധം ശനിയാഴ്ച സിജെപി പിന്‍വലിച്ചിരുന്നു. ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാര്‍ച്ചിനിടെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും ഇരുവിഭാഗത്തിലുംപെട്ട നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണിത്. അക്രമവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് പിന്നീട് 15 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും, തുടര്‍ന്ന് അവ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.