Kerala

DGP ആക്കാന്‍ എന്തിനിത്ര തിടുക്കം ?: സര്‍ക്കാരിനോട് കോടതി; എസ്. ശ്രീജിത്തിനെതിരേ ആരോപണങ്ങള്‍ നിലനില്‍ക്കേ സ്ഥാനക്കയറ്റം വിവാദമാകുന്നു

എസ്. ശ്രീജിത്തിന് ഡിജിപി പദവി നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും എ.ഡി.ജി.പിയെ ഡി.ജി.പി ആയി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് ഹൈക്കോടതി അറിയിച്ചത്.

ബോഡി ബില്‍ഡര്‍മാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിയമനം നല്‍കിയതില്‍ ചട്ടങ്ങള്‍ മറികടന്നുവെന്ന ആരോപണവും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ അഴിമതികളെക്കുറിച്ചും മുന്‍കൂട്ടി അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളെക്കുറിച്ചും എസ്. ശ്രീജിത്തിനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ രണ്ടു വിഷയങ്ങളിലും അന്വേഷണം നടത്തി വിവരങ്ങള്‍ അറിയിക്കാന്‍ മുമ്പ് നിര്‍ദേശമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അത് പാലിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹരജി വീണ്ടും പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉണ്ടായത്.

ജയില്‍മേധാവി എസ്. ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. എഡിജിപി സ്ഥാനത്തിരിക്കെ മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനില്‍ക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. എഡിജിപി സ്ഥാനത്തുള്ള എം.ആര്‍ അജിത് കുമാര്‍ സസ്‌പെന്‍ഷനിലായത് കൊണ്ടാണ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രി പിണറാ വിജയന് വേണ്ടിയുള്ള ഗണ്‍മാന്‍മാരുടെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിന് സസ്‌പെന്‍ഷന്‍ കിട്ടിയത്.