കേരളത്തിലെ ടെലിവിഷൻ മാധ്യമരംഗം കടുത്ത മത്സരത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. റേറ്റിങ്ങിനായുള്ള പോരാട്ടം, വാർത്താ മത്സരങ്ങൾ, രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസങ്ങൾ, മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നതകൾ—ഇതെല്ലാം ഇന്ന് സാധാരണമാണ്. എന്നാൽ ഒരു സഹമാധ്യമസ്ഥാപനത്തെ ചുറ്റിപ്പറ്റി വിവാദമുണ്ടാകുമ്പോൾ അതിനെ എങ്ങനെ സമീപിക്കണം എന്ന ചോദ്യമാണ് ഇപ്പോൾ കേരള മാധ്യമരംഗത്ത് പ്രസക്തമാകുന്നത്.
രാഷ്ട്രീയ ഗൂഡലക്ഷ്യത്തോടെ പുറത്ത് വിട്ട അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ കുട പിടിച്ചു റിപ്പോർട്ടർ ടിവി യെ തകർക്കാൻ പൊളിറ്റിക്കലി സ്പോൺസേർഡ് ആയ ഒരു ശ്രമം നടന്നപ്പോൾ അതിന് പ്രതിരോധം തീർക്കുന്നതിനു പകരം സഹമാധ്യമ സ്ഥാപനത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് കേരളത്തിലെ ചാനലുകൾ ചെയ്തത്. കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ആണ് ആഴ്ചകൾക്ക് മുൻപ് ആ നെറികെട്ട നീക്കത്തിനു നേതൃത്വം നൽകിയത്.
നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോൾ വേട്ടക്കാരൻ ഇരയായി മാറി. സുകുമാരക്കുറുപ്പിന്റെ പേരിൽ വ്യാജ വാർത്ത ചമച്ചു ജനങ്ങളെ പറ്റിച്ചു പരിഹാസ്യരായ 24 ന്യൂസ് കേരളത്തിലെ ഇതര മാധ്യമങ്ങളിൽ നിന്നും കടുത്ത അക്രമണം നേരിടുകയാണ്. വീണു പോകുന്നവൻ ആരായാലും ചവിട്ടി മെതിക്കുക എന്ന നെറികെട്ട മത്സരത്തിൽ സ്വയം വീണു പോയ അവസ്ഥയിലാണ് 24 ഉം ശ്രീകണ്ഠൻ നായരുമിപ്പോൾ.എന്നാൽ അതേ വിഷയം ഉപയോഗിച്ച് ഒരു സഹമാധ്യമസ്ഥാപനത്തിന്റെ വിശ്വാസ്യതയെ മുഴുവൻ തകർക്കാനുള്ള സംഘടിത ആക്രമണത്തിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ അത് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമധാർമ്മികതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തും.
ഇന്ന് ഒരു ചാനലിനെതിരെ ഉയർന്ന വിവാദം നാളെ മറ്റൊരു ചാനലിനെതിരെ ഉയരാം. അതിനാൽ ഒരു സ്ഥാപനത്തിന്റെ പ്രതിസന്ധിയെ മുഴുവൻ മാധ്യമരംഗത്തെ ആഭ്യന്തര യുദ്ധത്തിനുള്ള അവസരമാക്കുന്നത് ആരോഗ്യകരമായ മാധ്യമസംസ്കാരത്തിന്റെ ഭാഗമല്ല. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടർ ടിവിയുടെ നിലപാട് ശ്രദ്ധേയമാകുന്നത്.
തങ്ങൾ മുൻകാലത്ത് നേരിട്ട വിമർശനങ്ങൾക്കും ആക്രമണങ്ങൾക്കും മറുപടിയായി അതേ രീതി സ്വീകരിക്കാതെ, വിവാദത്തെ വ്യക്തിപരമായോ സ്ഥാപനപരമായോ പ്രതികാരത്തിനുള്ള വേദിയാക്കി മാറ്റാതിരിക്കാൻ റിപ്പോർട്ടർ തീരുമാനിച്ചു. മത്സരമാകാം, പ്രതികാരമാകരുത്. മാധ്യമരംഗത്ത് മത്സരം അനിവാര്യമാണ്. വാർത്തകളിൽ മത്സരം ഉണ്ടാകും. എക്സ്ക്ലൂസീവ് വാർത്തകൾക്കായി പോരാട്ടമുണ്ടാകും. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും.
എന്നാൽ സഹമാധ്യമസ്ഥാപനം പ്രതിസന്ധിയിലാകുന്ന ഓരോ ഘട്ടവും ആക്രമണത്തിനുള്ള അവസരമാക്കി മാറ്റുമ്പോൾ, മാധ്യമരംഗത്തെ മത്സരം ആരോഗ്യകരമായ മത്സരത്തിൽ നിന്ന് വ്യക്തിപരമായ വൈരത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യതയുണ്ട്. ഒരു മാധ്യമസ്ഥാപനം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വിമർശിക്കാം. വസ്തുതകൾ ചോദ്യം ചെയ്യാം. മറുപടി ആവശ്യപ്പെടാം. പക്ഷേ ഒരു വിവാദത്തെ ഉപയോഗിച്ച് സ്ഥാപനത്തെയും അതുമായി ബന്ധപ്പെട്ട വ്യക്തികളെയും നിരന്തരം ലക്ഷ്യമിട്ട് ആക്രമിക്കുന്നതും, പഴയ മത്സരങ്ങളുടെ പേരിൽ പ്രചാരണം ശക്തമാക്കുന്നതും മാധ്യമപ്രവർത്തനവും മാധ്യമയുദ്ധവും തമ്മിലുള്ള അതിർത്തി മായ്ച്ചുകളയുന്ന പ്രവണതയാണ്.

















