ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റമില്ലാതെ തുടരും. വാരാന്ത്യ അവധികളും പണിമുടക്കും ചേർന്ന് വരുന്നതോടെ വരും ദിവസങ്ങളിൽ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും.
നാളത്തെ പണിമുടക്കിന് പുറമെ ശനിയും ഞായറും അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായകചതുർഥിയുടെ അവധി കൂടിയുള്ളതിനാൽ 4 ദിവസം വരെ ബാങ്ക് പ്രവർത്തനം തടസ്സപ്പെടാം. അത്യാവശ്യ ഇടപാടുകൾ പൂർത്തിയാക്കാനുള്ളവർ ഇന്നു തന്നെ ബാങ്കിലെത്തണമെന്ന് സാരം.
എടിഎം, ഡിജിറ്റൽ ഇടപാടുകൾ തടസമില്ലാതെ തുടരും. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. 27 ഞായറാഴ്ചയാണ്. 26 നാലാം ശനിയും ബാങ്ക് അവധിയാണ്. ചുരുക്കത്തിൽ അഞ്ച് ദിവസങ്ങൾ ബാങ്ക് പ്രവർത്തിക്കില്ല.
ഇതിനു ശേഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. ഒട്ടേറെ കക്ഷികൾ ഉൾപ്പെട്ട വിഷയമായതിനാൽ വിശാലമായ കൂടിയാലോചനകൾ വേണമെന്നാണ് സർക്കാർ നിലപാട്.
ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം മരവിപ്പിച്ചിരുന്നു. 2024 മാർച്ചിൽ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തീരുമാനമെടുത്തിരുന്നു.
എന്നാൽ, കേന്ദ്രസർക്കാർ പിന്നീടു നടപടിയെടുത്തില്ല. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

















