ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതി. പ്രബന്ധത്തിലെ ക്രമക്കേടുകൾ പ്രാഥമികമായി പരിശോധിക്കാനാണ് നാലംഗ ഉപസമിതിയെ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. അതിന് ശേഷമാകും തുടര്‍നടപടികള്‍. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. എന്നാല്‍ എൽഡിഎഫ് അംഗങ്ങൾ വിയോജിച്ചു.
പ്രബന്ധത്തിൽ വ്യാപക തെറ്റുകളുണ്ടെന്ന് കാണിച്ച് ലഭിച്ച പരാതി, ഗവർണർ സർവകലാശാലയ്ക്ക് കൈമാറിയിരുന്നു. എന്നിട്ടും തുടർനടപടികൾ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗമായ ആർ.എസ്. ശശികുമാർ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രബന്ധത്തിലെ ആശയങ്ങളും രചനയും മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് 2021ലാണ് പിഎച്ച്ഡി നല്‍കിയിരുന്നത്. കേരള സര്‍വകലാശാല മുന്‍ പി.വി.സി. ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്തയുടെ ഗവേഷണം.
















