Kerala

ജയിലിന്റെ സ്വന്തക്കാര്‍ ?: തച്ചങ്കരിയെ പരിഹസിച്ച് ആര്‍. ശ്രീലേഖ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്ക് താന്‍ ഡിജിപി ആയപ്പോള്‍ മെച്ചപ്പെടുത്തിയതാണെന്നും ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് ശ്രീലേഖയുടെ ഫേസ്ബുക് പോസ്റ്റ്. ടോമിന്‍ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ് കഴിയുന്നത്.

‘തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ‘ആശുപത്രി ബ്ലോക്ക്’ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാന്‍, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങള്‍, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം… ഇതൊക്കെ ഞാന്‍ ജയില്‍ വകുപ്പ് ഡിജിപി ആയിരുന്നപ്പോള്‍ മെച്ചപ്പെയെടുത്തിയെടുത്തതാണ്. ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കില്‍ സന്തോഷം!’ -ശ്രീലേഖ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ബൈപാസ് സര്‍ജറി നടത്തിയിട്ടുള്ളതിനാലാണ് ടോമിന്‍ തച്ചങ്കരിയെ ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലേക്ക് മാറ്റിയത്. ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യനില മോശമാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. പുജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരനാണ് തച്ചങ്കരി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവും 30.80 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലന്‍സ് കോടതി വിധിച്ചത്. 2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവിയിലിരിക്കെ 64.70 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കേസ്. അന്വേഷണത്തില്‍ അദ്ദേഹത്തിന് ലഭിച്ച വരുമാനത്തേക്കാള്‍ 135.80 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2013-ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള വിചാരണ നീണ്ടുപോയതിനെ തുടര്‍ന്ന് കേസ് അതിവേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് കോടതി കേസ് അതിവേഗം കേസ് പരിഗണിച്ച് വിധി പറഞ്ഞത്.