ശബരിമലയിൽ അരവണ പ്രതിസന്ധി. ഒരു ടിൻ അരവണ മാത്രമാണ് തീർത്ഥാടകർക്ക് നൽകുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവർത്തികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് ദിനംപ്രതി എത്തുന്നത്. ഇതോടെ അപ്പത്തിന്റെയും അരവണയുടെ ക്ഷാമം തീർത്ഥാടകരെ സാരമായി ബാധിക്കും.
20 ദിവസമായി പ്ലാന്റ് പ്രവർത്തിക്കുന്നില്ല. പ്ലാന്റ് പുനർനിർമാണമെന്നാണ് ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഒരാൾക്ക് ഒരു അരവണ വീതം ആണ് ഇന്നലെ രാത്രിയിൽ നൽകിയത്. ഇതേ തുടർന്ന് തീർത്ഥാടകർ ബഹളം വച്ചിരുന്നു. മൂന്നുലക്ഷം കരുതൽ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാൽ തിരക്ക് കൂടിയെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം. തിരക്ക് മുൻകൂട്ടി കാണുന്നതിൽ ബോർഡിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുയരുന്നുണ്ട്.
അതേസമയം, ശബരിമല സീസണിൻ്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എന്നാൽ ടെണ്ടർ-ലേലം നടപടികൾ വൈകുന്നതും തിരിച്ചടി ഉണ്ടാകുന്നുണ്ട്. 80 ശതമാനം പ്രവർത്തനങ്ങൾ സെപ്തംബർ പകുതിയോടെ പൂർത്തീകരിക്കുകയാണ് പതിവ്. എന്നാൽ ടെണ്ടർ നടപടികൾപോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ തീർഥാടനകാലം വിശ്വാസികൾക്ക് ദുരിതകാലമാകും.അരവണ ഡപ്പിയും ഫ്ളിപ്പ് ലിഡും ആവശ്യത്തിന് സംഭരിച്ചില്ല. അരവണ ഡപ്പികൾ ഓഗസ്തിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഇതിനുള്ള ടെണ്ടർ നൽകിയതേയുള്ളൂ. സീസൻ്റെ മുന്നൊരുക്കങ്ങൾ എവിടെയുമെത്തിയില്ലയെന്നതാണ് വസ്‌തുത.















