മുംബൈ: ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന വേദിയിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. ന്യായ് യാത്ര നടത്തിയത് കോൺഗ്രസ് ഒറ്റയ്ക്കല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികൾ അതിൽ അണിനിരന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ തൊട്ട് മുംബൈ വരെ യാത്ര നടത്തി. വാക്കുകൾ കൊണ്ട് താൻ കണ്ട കാര്യങ്ങൾ വിവരിക്കാൻ സാധിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എല്ലാവരും നരേന്ദ്ര മോദി എന്ന വ്യക്തിക്കെതിരെ പോരാടുകയല്ല. എല്ലാ കക്ഷികളും ചേര്‍ന്ന് ഒരു പാര്‍ട്ടിയെ എതിര്‍ക്കുകയുമല്ല. ഒരു ശക്തിക്കെതിരെയാണ് പോരാട്ടം. നരേന്ദ്ര മോദി വെറും മുഖംമൂടിയാണ്. ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി. എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ് അദ്ദേഹത്തിൻ്റെ ജോലിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇവിഎം) ഇല്ലെങ്കിൽ മോദി അധികാരത്തിലെത്തില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജാവിന്റെ ആത്മാവ് തിരഞ്ഞെടുപ്പ് യന്ത്രത്തിലും ഇ ഡിയിലും സിബിഐയിലും ഉണ്ടെന്നും കോൺഗ്രസ് പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇവിഎം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവി പാറ്റ് കൂടി എണ്ണാനും ആവശ്യപ്പെട്ടു. പക്ഷെ അനുമതി നൽകിയില്ലന്നും രാഹുൽ ചൂണ്ടിക്കാട്ടി.
എല്ലാവരും ഭയപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികൾ വിടുന്നത്. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. ആ നേതാവ് കരഞ്ഞു കൊണ്ട് തനിക്ക് ജയിലിൽ പോകാൻ ധൈര്യമില്ലെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അംബാനിയുടെ മകന്റെ കല്യാണത്തിന് ജാം നഗർ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ അന്താരാഷ്ട്ര പദവി കൊടുത്തു. എന്തുകൊണ്ട് രാജ്യത്തെ മറ്റു ജനവിഭാഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്നും രാഹുൽ ചോദിച്ചു.
ഇന്ത്യാ സഖ്യം നേതാക്കളുടെ ഐക്യ വേദിയായി ഭാരത് ജോഡോ ന്യായ് യാത്രാ സമാപനം. രാഹുൽ ഗാന്ധിക്ക് ഒപ്പം മല്ലികാർജുൻ ഖർഗെ, ഫറൂഖ് അബ്ദുള്ള, ഡി കെ ശിവകുമാർ, പ്രിയങ്ക ഗാന്ധി, ഉദ്ധവ് താക്കറെ, എം കെ. സ്റ്റാലിൻ, സാദിഖ് അലി ശിഹാബ് തങ്ങൾ, രേവന്ത് റെഡ്‌ഡി, പ്രകാശ് അംബേദ്കർ, തേജസ്വി യാദവ് എന്നിവര്‍ സമാപന ചടങ്ങിൽ പങ്കെടുത്തു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. പനിയായതിനാലാണ് പങ്കെടുക്കാത്തത് എന്നാണ് ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധിയുടേയും കെസി വേണുഗോപാലിൻ്റെയും കേരളത്തിലെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിൻ്റെ സീറ്റുകൾ നഷ്ടപ്പെടുത്താനാണെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും സിപിഐയും സമാപന ചടങ്ങ് ബഹിഷ്ക്കരിച്ചു.
രാജ്യത്ത് പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ എടുക്കുന്ന ആദ്യ തീരുമാനം ഇവിഎം നിർത്തലാക്കും എന്നതാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പറഞ്ഞു.രണ്ടാമതായി തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാതന്ത്ര്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇവിഎമ്മിൽ കൃതിമം നടക്കുന്നുണ്ട്. ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പിലേക്ക് രാജ്യം തിരികെയെത്തണം. തെരഞ്ഞെടുപ്പ് വന്നതോടെ ബിജെപി സര്‍ക്കാര്‍ പെട്രോൾ വില കുറച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് ഇൻഡ്യ സഖ്യം അധികാരത്തിലെത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയിൽ പറഞ്ഞു. ഇലക്ട്രൽ ബോണ്ട് അഴിമതി ബിജെപിയുടെ അഴിമതി രാഷ്ട്രീയം പുറത്തുകൊണ്ട് വന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.
















