വോട്ടെടുപ്പ് വെള്ളിയാഴ്ച ആകുന്നത് പ്രശ്‌നമാണോ? : മതവിശ്വാസികളെ ബാധിക്കുമോ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നതോടെ വെള്ളിയാഴ്ച എന്ന ദിവസം വലിയ ചര്‍ച്ചയില്‍ വരികയാണ്. കേരളം പോളിംഗ് ബൂത്തിലേയ്ക്ക് എത്താന്‍ ശേഷിക്കുന്നത് ഇനി 41 ദിവസം ബാക്കിയുള്ളപ്പോള്‍ വെള്ളിയാഴ്ചയ്ക്ക് എന്താണ് പ്രത്യേകത. വെള്ളിയാഴ്ച മുസ്ലീം വിഭാഗത്തിന് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഈ ദിവസം എല്ലാ ഇസ്ലാം മത വിശ്വാസികളും പള്ളികളില്‍ നിസ്‌ക്കരിക്കാന്‍ പോകുന്നുണ്ട്. ഉച്ചയ്ക്കാണ് പ്രാര്‍ത്ഥന നടക്കുന്നത്. ഇതിനു ശേഷമായിരിക്കും ഇസ്ലാംമത വിശ്വാസികള്‍ അവരവരുടെ ജോലികളില്‍ വ്യാപൃതരാകുന്നത്. 

അതുകൊണ്ടുതന്നെ വെള്ളിയാഴ്ച പ്രധാനപ്പെട്ട പരിപാടികളോ, മറ്റു കാര്യങ്ങളോ സര്‍ക്കാര്‍ തലത്തില്‍പ്പോലും നടത്താറില്ല. അതിനിടയിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് വെച്ചിരിക്കുന്നത്. രാജ്യത്തിനാകെ ബാധിക്കുന്ന ഒരു വിഷയമായതു കൊണ്ട് ഇസ്ലാം മതവിശ്വാസികള്‍ ഇതിനെ എതിര്‍ക്കാന്‍ നില്‍ക്കില്ല. എങ്കിലും വട്ടെടുപ്പ് ഒരു വെള്ളിയാഴ്ചയാണ് നടക്കുന്നതെന്ന വിഷമമുണ്ടാകും. നോമ്പ് ദിനമാണ് ഇപ്പോള്‍ കടന്നു പോകുന്നത്. അടുത്ത മാസം പത്തോടു കൂടി നോമ്പ് അവസാനിക്കും. അതിനു ശേഷമാണ് തെരഞ്ഞെടുപ്പ്. റംസാന്‍ കഴിഞ്ഞ് പതിനാറ് ദിവസത്തിനു ശേഷമാണ് വോട്ടെടുപ്പെത്തുന്നത്. ഇതെങ്ങനെ ഇസ്ലാം മതവിശ്വാസികളെ ബാധിക്കുമെന്ന ആശങ്കയില്ല. 

എന്നാല്‍, വെള്ളിയാഴ്ചയെന്ന ദിവസത്തിന്റെ പ്രത്യേകത എപ്പോഴും വിഷമം ഉണ്ടാക്കുക തന്നെ ചെയ്യും. നിസ്‌ക്കാരത്തിനു ശേഷം വോട്ടുചെയ്യാന്‍ പോകാന്‍ സമയം കണ്ടെത്തുന്നതിനുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാകുമെന്നുള്ളതാണ് പ്രശ്‌നം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 26നാണ്. രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 26 ഒരു വെള്ളിയാഴ്ചയാണ്. 

സ്ഥാനാര്‍ത്ഥികളുടെ പ്രാചരണം ഇനി വേഗത്തിലാകും. മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്താന്‍ ഇനി കൈയ്യിലുള്ളത് മണിക്കൂറുകള്‍ മാത്രമാണ്. മുഖ പരിചയമുള്ളവരെയെല്ലാം കണ്ടും വോട്ടും ചോദിച്ചുമെല്ലാം സ്ഥാനാര്‍ത്ഥികളും മുന്നണികളും തിരക്കിലാണ്. അവസാന വോട്ടറെയും കാണാനുള്ള കണക്കു കൂട്ടലിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. വോട്ടെടുപ്പ് കഴിഞ്ഞാല്‍ പിന്നീട് ഫലമറിയാന്‍ 39 ദിവസം കൂടി കേരളം കാത്തിരിക്കണം. ഇന്നു മുതല്‍ 80 ദിവസം കാത്തിരിക്കണം ഇന്ത്യയുടെ ഭാവി എന്തെന്ന കേരളത്തിന്റെ വിധിയെഴുത്തറിയാന്‍.

രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക ഏപ്രില്‍ 19നാണ്. ഒന്നാംഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനാണ്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നാം ഘട്ടം വോട്ടെടുപ്പ്. നാലാംഘട്ടം മെയ് 13നാണ്. 10 സ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നാണ്. എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നാണ്. ഏഴ് സംസ്ഥാനങ്ങളിലായി 57 മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അവസാനഘട്ടം ജൂണ്‍ ഒന്നിനാണ്. ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.