ചെന്നൈ: നടൻ നാസറിന്റെ മകൻ അബ്ദുൾ അസൻ ഫൈസൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് ഇക്കാര്യം അറിയിച്ചത്. 2014ലെ അപകടത്തിന് ശേഷം മകന് ഓർമ്മയുള്ള ഏക വ്യക്തി വിജയ് ആയിരുന്നു എന്നും ആ ആരാധനയോടെ ഫൈസൽ വിജയ്‌യുടെ പാർട്ടിയിൽ ചേർന്നതായും കമീലിയ നാസർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘2014 അപകടത്തിന് ശേഷം അവന്‍ കണ്ണ് തുറന്നപ്പോള്‍ അവന് ഓര്‍മ്മയുള്ള ഒരേ ഒരു വ്യക്തി വിജയി ആയിരുന്നു. അത്രയും വലിയ ആരാധകനായിരുന്നു അവന്‍. ഇന്ന് അവന്‍ അതേ ആരാധനയോടെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലും ചേര്‍ന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
2014 മെയ് 22 ലാണ് അബ്ദുൾ അസൻ ഫൈസലിന് അപകടം സംഭവിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഫൈസലിന്റെ കാർ കൽപ്പാക്കത്തിനടുത്ത് വച്ച് ഈസ്റ്റ് കോസ്റ്റ് റോഡിൽ ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഫൈസലും മറ്റൊരാളും മാത്രമാണ് രക്ഷപ്പെട്ടത്.
2018ല്‍ ഫൈസലിന്‍റെ ജന്മദിനത്തില്‍ നാസറിന്‍റെ വീട്ടിലെത്തി വിജയ് നല്‍കിയ സര്‍പ്രൈസ് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് ഫൈസലിനൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചാണ് വിജയ് മടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് 8നാണ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയിലേക്ക് മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്ന ആപ്പ് വിജയ് പുറത്തിറക്കിയത്.
ഇതുവരെ തമിഴ്നാട്ടില്‍ നിന്നും ഈ ആപ്പ് വഴി 50 ലക്ഷം മെമ്പര്‍ഷിപ്പ് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ എടുത്തുവെന്നാണ് പാര്‍ട്ടി അധികൃതര്‍ പറയുന്നത്. കൂടിയ ട്രാഫിക്കിനാല്‍ ആപ്പ് ഒന്നര ദിവസത്തോളം ഡൌണായി എന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരി 2നാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 2026 തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനം എന്നാണ് സൂചന.
Read more ….
















