മാർച്ച് 15-ന് മുൻപ് ബാങ്ക് മാറണം; പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാതാ അതോറിറ്റി

 

പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി. വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്നാണ് നിർദേശം. ആർബിഐ പേടിഎം ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ദേശീയ പാത അതോറിറ്റിയുടെ നിർദേശം. നിലവിൽ അക്കൗണ്ടിലുള്ള പണം തീരുന്നതോടെ പേടിഎം ഫാസ്റ്റ് ടാഗ് ഉപയോഗശൂന്യമാവും. വെള്ളിയാഴ്ചയ്ക്കകം ഉപയോക്താക്കൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറണമെന്ന് ആർ‌ബിഐയും നിർദേശിച്ചിരുന്നു.  

ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും പണമിടപാടുകൾ എളുപ്പമാക്കുന്നതിനും ഉപയോ​ഗിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാ​​ഗ്. റിസര്‍വ് ബാങ്ക് ചുമത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പേടിഎം ഫാസ്ടാഗുകള്‍ മാര്‍ച്ച് 15-ന് ശേഷം റിചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ഇതില്‍ അവശേഷിക്കുന്ന പണം തീരുന്നതുവരെ ഉപയോഗിക്കാന്‍ സാധിക്കുമെന്നായിരുന്നു ആദ്യ നിര്‍ദേശം. പേടിഎം ഫാസ്ടാഗ് സേവനങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ദേശീയപാതാ അതോറിറ്റിയുടെ ടോള്‍ പിരിവ് വിഭാഗമായ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി (ഐ.എച്ച്.എം.സി.എല്‍.) ഫാസ്ടാഗ് നല്‍കാനുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്റ് ബാങ്കിനെ നീക്കിയിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു ഇത് സംബന്ധിച്ച നിര്‍ദേശംവന്നത്. തടസ്സങ്ങള്‍ക്കൂടാതെയുള്ള യാത്രയ്ക്കായി അംഗീകാരമുള്ള ബാങ്കുകളില്‍നിന്ന് ഫാസ്ടാഗ് എടുക്കണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു.

അംഗീകാരമുള്ള 32 ബാങ്കുകളുടെ പട്ടികയും ദേശീയപാത അതോറിറ്റി നല്‍കിയിരുന്നു. കെ.വൈ.സി.യിലെ പോരായ്മകളടക്കം മുന്‍നിര്‍ത്തി പേടിഎം പേമെന്റ് ബാങ്കിനെതിരേ ആര്‍.ബി.ഐ. നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് നടപടി. ഫാസ്ടാഗ് ഉപഭോക്താക്കള്‍ കെ.വൈ.സി. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇതില്‍ നിര്‍ദേശിക്കുന്നു.

 Read more ….

Latest News