ശോഭാ സുരേന്ദ്രനെതിരെ ക്രിമിനൽ മാനനഷ്ടക്കേസുമായി കെസി വേണുഗോപാൽ

ആലപ്പുഴ:  ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി  ശോഭ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി  യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.  വേണുഗോപാൽ. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.  ക്രമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർത്ഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്.

റിപ്പോർട്ടർ ചാനലിൽ  ശോഭ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരിലാണ് വേണുഗോപാൽ കേസ് നൽകിയിരിക്കുന്നത്.  ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്പാദിച്ചു എന്നായിരുന്നു ശോഭ യു യാ ആരോപണം.

രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് ‘  മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ആരോപണം. കിഷോറാം ഓലയും കെ സി വേണു​ഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും എൻഡിഎ സ്ഥാനാർത്ഥി ആരോപിച്ചു.

 കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ‌ഇപ്പോഴും ബിനാമി പേരിൽ കെ സി വേണു​ഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു.