ന്യൂഡൽഹി: ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന് സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജിക്കെതിരെ സിപിഎഎം സുപ്രീം കോടതിയിൽ. നാളെ എസ്ബിഐക്ക് സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കാനിരിക്കെയാണ് നീക്കം.
ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി നാളെ കോടതി പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എസ്ബിഐക്കെതിരെ കേസിലെ ഹർജിക്കാരായ എഡിആർ സമർപ്പിച കോടതിയലക്ഷ്യ ഹർജിയും നാളെ പരിഗണിക്കും. വിവരങ്ങൾ പരസ്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി വരുന്ന ബുധനാഴ്ച വരെയാണ് സമയം നൽകിയിരിക്കുന്നത്.
ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങള്‍ കൈമാറാൻ എസ്ബിഐയ്ക്ക് നല്‍കിയ സമയം ശനിയാഴ്ച അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. കമ്മീഷന്‍ ഇത് മാർച്ച് 13ന് മുമ്പ് പ്രസിദ്ധീകരികണക്കമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ രേഖകൾ ശേഖരിച്ച് സമർപ്പിക്കാൻ ഈ വർഷം ജൂൺ മുപ്പത് വരെ സമയം നൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം. സങ്കീർണ്ണമായ നടപടികളിലൂടെ വിവരങ്ങൾ ക്രോഡീകരിക്കാൻ സമയം വേണ്ടി വരും എന്ന് എസ്ബിഐ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ കോടതി വിധി അനുസരിച്ചില്ലെന്ന് കാട്ടി കേസിലെ ഹർജിക്കാരായ അസോസിയേഷൻ ഫോർഡമോക്രാറ്റിക് റിഫോം കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. കേന്ദ്രത്തിനെയും എസ്ബിഐയെയും കക്ഷിയാക്കാണ് ഹർജി . ഹർജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുമ്പാകെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പരാമർശിച്ചു. എസ്ബിഐ.യുടെ ഹർജി തിങ്കളാഴ്ച്ച് ലിസ്റ്റ് ചെയ്യാൻ ഇരിക്കെ കോടതിയലക്ഷ്യ ഹർജിയും ഒപ്പം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാനാണ് എസ്ബിഐ സമയം നീട്ടി ചോദിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ബോണ്ടുകളുടെ വിവരം പുറത്തു വരുമോ എന്നതിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
















