ബെഹ്‌റയുടെ പാലവും തകര്‍ന്നുവീഴുന്നോ?: പത്മജയെ അക്കരെ സുരക്ഷിതമായി എത്തിച്ചല്ലോ

പത്മജയെ ബി.ജെ.പിയില്‍ എത്തിച്ച പാലം ഒരു ഐപി.എസ് ഓഫീസര്‍ ആണെന്ന് ആദ്യം അഭ്യൂഹമുണ്ടാകുന്നു. അതാരപ്പാ ആ ഓഫീസര്‍ എന്ന ചര്‍ച്ച മുറുകുന്നു. പല ഓഫീസര്‍മാരെയും സംശയിക്കുന്നു. പത്മജയോട് സൗഹൃദമുണ്ടായിരുന്ന പല ഐ.പി.എസുകാരെയും സംശയിക്കുന്നു. അപ്പോഴതാ, പത്മജയുടെ സഹോദരന്‍ കെ.മുരളീധരന്‍ ആ പേരു വെളിപ്പെടുത്തുന്നു. കേരളത്തില്‍ മുഖ്യ ഡി.ജി.പി ആയിരുന്ന് റിട്ടയര്‍ ചെയ്തശേഷം ഇപ്പോള്‍ കൊച്ചിയില്‍ മെട്രോറെയില്‍ എം.ഡി ആയിരിക്കുന്ന ലോക്‌നാഥ് ബെഹ്‌റ ആണ് പാലം എന്ന് ഒരു ചാനലിനോട് മുരളീധരന്‍ തുറന്നടിക്കുന്നു.

ബെഹ്‌റയ്ക്ക് ബി.ജെ.പിയോടും ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാരോടും കേന്ദ്ര ഭരണാധികാരികളോടും ലിങ്ക് ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഉത്തരേന്ത്യക്കാരനാണ് അദ്ദേഹം. കേന്ദ്ര അന്വേഷണ എജന്‍സികളുടെ തലപ്പത്തുണ്ടായിരുന്ന ആളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ബി.ജെ.പി കണക്ഷന്‍ ബെഹ്‌റ വഴിയാണെന്ന് നേരത്തെ തന്നെ എതിരാളികള്‍ പറയുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ആലപ്പുഴ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ.സി വേണുഗോപാല്‍ ഇന്ന് അക്കാര്യം ആവര്‍ത്തിക്കുകയും പത്മജയെ ബി.ജെ.പിയില്‍ എത്തിച്ചത് ബെഹ്‌റയാണെന്ന് തുറന്നടിക്കുകയും ചെയ്തു. തെളിവുണ്ട്, ഹാജരാക്കാം എന്നാണ് കെ.സി.വേണുഗോപാല്‍ പറയുന്നത്. ബി.ജെ.പിയിലേക്കു പോകാന്‍ ഇപ്പോള്‍ വലിയ പാലമൊന്നും ആവശ്യമില്ല.

രാജ്യമെമ്പാടുമുള്ള കോണ്‍ഗ്രസുകാര്‍ ഒരു പാലവുമില്ലാതെ തന്നെ ബി.ജെ.പിയിലേക്ക് ദൈനംദിനം ചാടിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ നിന്ന് അടുത്തിടെ ചാടിയ ആനില്‍ ആന്റണിയുടെ പാലം എ.കെ. ആന്റണിയാണെന്ന് ആരെങ്കിലും ആരോപിക്കുമോ?. പാലമേതായാലും അക്കരെ എത്തിയാല്‍ മതിയല്ലോ എന്നൊരു തത്വവും ഉണ്ടല്ലോ. പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ സംഭവമായി കോണ്‍ഗ്രസുകാര്‍ തന്നെ പരോക്ഷമായി ഉയര്‍ത്തിപ്പിടിക്കുന്നു എന്നുവേണം ഈ വിവാദങ്ങളിലൂടെ കരുതാന്‍. പത്മജ പോയതിന്റെ കേട് കോണ്‍ഗ്രസിന് അപ്പാടെ ഉണ്ടായില്ലെങ്കിലും സഹോദരന്‍ കെ.മുരളീധരന് ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. ആ ചോദ്യം മുരളീധരന് നേരെ ഉയര്‍ന്നുകൊണ്ടിരിക്കും. അപ്പോഴേല്ലാം അദ്ദേഹത്തിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കേണ്ടി വരും.

Read more ….