ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്നസംസ്ഥാ സർക്കാരിന് രക്ഷയായത് സുപ്രീംകോടതി ഇടപെടൽ. 8 ദിവസം മാത്രമേ ട്രഷറിക്ക് ഓവർ ഡ്രാഫ്റ്റിൽ തുടരാൻ കഴിയുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടൽ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ചട്ടങ്ങള്‍ പ്രകാരം ഉളള നടപടിക്ക് സര്‍ക്കാര്‍ നേരിടുന്ന സാഹചര്യമാണ് കോടതി ഒഴിവാക്കിയത്.
സുപ്രീം കോടതിയുടെ ഉത്തരവോടെ കേരളത്തിന് വരുന്ന ചൊവ്വാഴ്ച്ച 13608 കോടി രൂപ കടമെടുക്കാനുള്ള അവസരമാണ് ഒരുക്കിയത്. ഒരു സാമ്പത്തിക പാദത്തില്‍ പരമാവധി 32 ദിവസം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഓവര്‍ ഡ്രാഫ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക. അത് കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കിന്റെ ശക്തമായ നടപടികള്‍ നേരിടേണ്ടി വരും. ഈ സാമ്പത്തിക പാദത്തില്‍ സംസ്ഥാന ട്രഷറി 24 ദിവസം ഓവര്‍ ഡ്രാഫ്റ്റില്‍ ആണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ സുപ്രീം കോടതിയുടെ അനൂകൂല ഇടപെടല്‍ വൈകിയിരുന്നുവെങ്കില്‍ സംസ്ഥാനത്തിന് വൻ തിരിച്ചടി നേരിട്ടേനേ. സുപ്രീം കോടതി ഇടപെടൽ വഴി എട്ട് ദിവസങ്ങള്‍ക്ക് ശേഷം ട്രഷറി അടച്ച് പൂട്ടേണ്ട സാഹചര്യമാണ് ഒഴിവായത്.
ഇനിയും 24434 കോടി രൂപ കൂടി കടമെടുക്കാന്‍ അവകാശം ഉണ്ടെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജിഡിപിയുടെ 3.5 ശതമാനവും, മുന്‍ വര്‍ഷങ്ങളില്‍ കടം എടുക്കാന്‍ ബാക്കിയുള്ള തുകയും ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. 1877.57 കോടി രൂപ മാത്രമാണ് മുന്‍ വര്‍ഷത്തങ്ങളിലെ കടം എടുക്കാന്‍ ബാക്കിയുള്ള തുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിശദീകരണം. ഇതിന് പുറമെ ഊര്‍ജ്ജ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ക്ക് 4864 കോടിയും, പുനര്‍വായ്പ ഇനത്തില്‍ 2543 കോടി രൂപയും കടമെടുക്കാന്‍ കേരളത്തിന് അവകാശം ഉണ്ട്. പൊതു അക്കൗണ്ടിലെ നിക്ഷേപ വ്യത്യാസവും ആയി ബന്ധപ്പെട്ട ഇനത്തില്‍ 4823 കോടി കടമെടുക്കാന്‍ കേരളത്തിന് അവകാശം ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ചകളിലാണ് കടമെടുക്കാൻ സർക്കാരിന് കഴിയുന്നത്. ഈ സാമ്പത്തിക വർഷം മാർച്ച് 31ന് പൂർത്തിയാവാനിരിക്കെ സംസ്ഥാനത്തിന് മുന്നിലു മൂന്ന് ചൊവ്വാഴ്ചകള്‍ മാത്രമാണ്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ 13608 കോടി രൂപ അടുത്ത ചൊവ്വാഴ്ച തന്നെ കേരളം കടമെടുക്കും. അധിക കടം എടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ അടുത്ത മൂന്ന് ചൊവ്വാഴ്ച്ചകളില്‍ പണം കണ്ടെത്താനാകും സംസ്ഥാനത്തിൻ്റെ ശ്രമം.
















