ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. പത്തു ദിവസത്തിനുള്ളില്‍ 12 സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഈ സംസ്ഥാനങ്ങളിൽ എത്തുന്നത്.
29 വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, ബംഗാൾ, ബിഹാർ, ജമ്മു കശ്മീർ, അസം, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച അദ്ദേഹം തെലങ്കാനയിലെ അദിലാബാദിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഭാരതീയ നാബികിയ വിദ്യുത് നിഗം ലിമിറ്റഡ് (ഭവിനി) സന്ദർശിക്കും.
അദിലാബാദിലും ചെന്നൈയിലും അദ്ദേഹം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. മാർച്ച് 5ന് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഇവിടെയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും, ഒഡീഷയിൽ നിരവധി വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. ചന്ദിഖോലെയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
മാർച്ച് ആറിന് കൊൽക്കത്തയിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ബരാസത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. തുടർന്ന് ബിഹാറിലേക്ക് പോകുന്ന മോദി, ബേട്ടിയയിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.
മാർച്ച് ഏഴിന് ജമ്മു കശ്മീരിലാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ. അന്നു തന്നെ വൈകിട്ട് ഡൽഹിയിൽ ഒരു മാധ്യമ പരിപാടിയിൽ പങ്കെടുക്കും.
മാർച്ച് എട്ടിന് ഡൽഹിയിൽ നടക്കുന്ന അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് അസമിലേക്ക് പോകും. അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ്ങിൽ സെല ടണലിന്റെ ഉദ്ഘാടനവും തുടർന്ന് ഇറ്റാനഗറിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.
പിന്നീട് അസമിലെ ജോർഹട്ടിൽ ഐതിഹാസിക അഹോം ആർമി കമാൻഡർ ലചിത് ബോർഫുകന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ജോർഹട്ടിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
തുടർന്ന് ബംഗാളിലെത്തുന്ന പ്രധാനമന്ത്രി, സിലിഗുരിയിൽ വിവിധ പദ്ധതികൾക്ക് തുടക്കമിടുകയും പൊതുയോഗത്തിൽ സംസാരിക്കുകയും ചെയ്യും. മാർച്ച് 10ന് മോദി ഉത്തർപ്രദേശിലെ അസംഗഢിൽ വിവിധ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.
പിറ്റേന്ന് ഡൽഹിയിൽ ‘നമോ ഡ്രോൺ ദീദി’, ‘ലക്ഷപതി ദീദി’ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഹരിയാന ഭാഗവും മോദി ഉദ്ഘാടനം ചെയ്യും. അന്നു വൈകിട്ട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പരിപാടിയിൽ പങ്കെടുക്കും.
മാർച്ച് 12 ന് അദ്ദേഹം ഗുജറാത്തിലെ സബർമതിയും രാജസ്ഥാനിലെ പൊഖ്‌റാനും സന്ദർശിക്കും, തുടർന്ന് മാർച്ച് 13ന് വിഡിയോ കോൺഫറൻസിലൂടെ ഗുജറാത്തിലെയും അസമിലെയും മൂന്നു പദ്ധതികളുടെ തറക്കല്ലിടും. 13 വരെ പ്രധാനമന്ത്രിക്ക് പൊതുപരിപാടികൾ ഉള്ളതിനാൽ ഇതിനുശേഷമേ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുള്ളൂ.
Read More…..
- പാക്കിസ്ഥാനെക്കാൾ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ: മോദി സർക്കാർ എല്ലാം തകർത്തു: രാഹുൽ ഗാന്ധി
- ബിഎസ്എഫിന്റെ ആദ്യ വനിതാ സ്‌നൈപ്പറായി സുമൻ; ചരിത്രത്തിലേക്ക് ബുള്ളറ് പായിച്ച് ഹിമാചൽ സ്വദേശിനി
- രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍
- അസന്‍സോളില്‍ മത്സരിക്കാനില്ലെന്ന് ഗായകന്‍ പവന്‍ സിങ് : ബിജെപിക്ക് തിരിച്ചടി
- ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റും പൊലീസുകാരനും കൊല്ലപ്പെട്ടു.
അതേസമയം, രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ മന്ത്രിസഭായോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. ബിജെപി ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് മന്ത്രാലയങ്ങളുടെയും മന്ത്രിമാരുടെയും ഇതുവരെയുള്ള പ്രവർത്തനം സമ്പൂര്‍ണ മന്ത്രിസഭായോഗത്തില്‍ വിലയിരുത്തിയത്.
കേന്ദ്രസർക്കാർ പദ്ധതികളുടെ നടത്തിപ്പ് അവലോകനം യോഗത്തില്‍ നടന്നെന്നാണ് വിവരം. വീണ്ടും അധികാരത്തിലെത്തുമ്പോള്‍ മൂന്നാം ഊഴത്തിൽ നടപ്പാക്കേണ്ട പദ്ധതികൾക്കായി മന്ത്രിമാരിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയങ്ങൾ തേടിയിരുന്നു.
എല്ലാ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു . 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ആശയത്തിൽ അധിഷ്ഠിതമായ അവതരണവും നടന്നു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടികയും തയാറാക്കിയെന്നാണ് റിപ്പോർട്ട്.
















