ഗോവിന്ദൻ പറഞ്ഞു സർക്കാർ ചേർത്തുപിടിച്ചു; സുരേഷ് ഗോപി അധിക്ഷേപിച്ച യുവതിയുടെ കുഞ്ഞിന് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സുരേഷ്‌ഗോപി അധിക്ഷേപിച്ച യുവതിയുടെ അപൂര്‍വ രോഗം ബാധിച്ച രണ്ട് വയസുകാരനായ മകനെ ചേർത്ത് പിടിച്ച് സംസ്ഥാന സർക്കാർ. കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോയമ്പത്തൂർ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂർവ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നൽകുന്നത്. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ.

കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൻ്റെ ഇടപെടൽ. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധു സുരേഷ് ​ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ ഈർഷ്യയോടെ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ​ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ രണ്ടു വയസ്സുള്ള മകൻ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. 

ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന്‌ മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ​ഗോവിന്ദൻ മാസ്റ്ററെന്നും അദ്ദേഹത്തെ കാണാൻ സുരേഷ് ​ഗോപി പറഞ്ഞുവെന്നും അറിയിച്ചു. ജനങ്ങളാണ്‌ സുരേഷ് ​ഗോപി കളിയാക്കിയതാണെന്ന്‌ പറഞ്ഞു മനസ്സിലാക്കിയത്‌.

അതേസമയം, കേരളത്തിന്റെ സംസ്‌കാരം സഹായം ചോദിച്ചു വരുന്നവരെ ആടിയോടിക്കുകയല്ല മറിച്ച് ചേര്‍ത്തു പിടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സംഭവത്തിൽ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്നും പരിഹാസത്തിന്റെ ഡയലോഗിനോട് കേരളം പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംവി ഗോവിന്ദന്റെ പ്രതികരണം

‘അപൂര്‍വ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്‌നേഹത്തണല്‍ ഒരുക്കും. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരം. ആ കരുതല്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടന്‍ തന്നെ അവരെ നേരില്‍ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നല്‍കുന്നത്. മലയാളിയുടെ സ്‌നേഹവും കരുതലും ഒരിക്കല്‍ക്കൂടി ലോകത്തിനു മുമ്പില്‍ തെളിമയോടെ നില്‍ക്കും.