യുജിസി ചട്ടങ്ങൾ പാലിച്ചില്ല: വിസിമാർ അയോഗ്യരാണെന്ന നിലപാടിൽ ഉറച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കാലിക്കറ്റ്, ഡിജിറ്റൽ, സംസ്കൃത, ഓപ്പൺ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ (വിസി) അയോഗ്യരാണെന്ന നിലപാടിൽ ഉറച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാരുടെയും പ്രതിനിധികളുടെയും ഹിയറിങിനുശേഷമാണ് ഗവർണർ ഈ തീരുമാനത്തിൽ എത്തിയത്.

നിയമനത്തിന് യുജിസി ചട്ടങ്ങൾ പാലിക്കപ്പെടാത്തതിനാൽ വിസിമാർ അയോഗ്യരാണെന്ന് യുജിസി പ്രതിനിധിയും ഹിയറിങിൽ നിലപാട് അറിയിച്ചിരുന്നു.

ഗവർണറുടെ തീരുമാനം ഉടനുണ്ടാകുമെന്ന് രാജ്ഭവൻ അധിക‍ൃതർ പറഞ്ഞു. ഗവർണർ അയോഗ്യരാക്കിയാലും വിസിമാർക്ക് കോടതിയെ സമീപിക്കാൻ കഴിയും. ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നും ഗവർണർ തീരുമാനിച്ചു.

ഗവർണർ വിളിച്ച ഹിയറിങിന് ഓപ്പൺ സർവകലാശാല വിസി ഹാജരായിരുന്നില്ല. ഡിജിറ്റൽ സർവകലാശാലയുടെ വിസിയും കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെയും ഹാജരായി.

Read More……

കാലിക്കറ്റ്‌ വിസി നിയമനത്തിനുള്ള സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും, സംസ്കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും, ഓപ്പൺ ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്.

ഗവർണർ നോട്ടിസ് നൽകിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു. കെടിയു, കണ്ണൂർ, ഫിഷറീസ് വിസിമാർക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു.

ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്‌ത്‌ സംസ്കൃത സർവകലാശാല വിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തുവെങ്കിലും സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അപ്പീൽ പിൻവലിക്കുകയായിരുന്നു