കോയമ്പത്തൂർ ∙ വിവാഹബന്ധം തകർന്നതിലെ മനോവിഷമമാണ് കോയമ്പത്തൂരിലെ കൗണ്ടംപാളയത്ത് മലയാളി കുടുംബം ജീവനൊടുക്കാൻ കാരണമായതെന്നു പൊലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയാണ് ദിയ ഗായത്രി (25), മാതാപിതാക്കളായ ജി.വിമല (56), ആർ.ഗണേശൻ (65) എന്നിവർ ജീവനൊടുക്കിയത്. പാലക്കാട് കൽപാത്തി സ്വദേശികളായ ഇവർ കോയമ്പത്തൂർ ജവാഹർ നഗറിൽ സ്ഥിരതാമസക്കാരാണ്.
ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ദിയ കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് ഐടി മേഖലയിൽതന്നെ ജോലി ചെയ്യുന്ന മലയാളിയായ ദീക്ഷിതിനെ വിവാഹം കഴിച്ചത്. കോയമ്പത്തൂരിലെ വടവള്ളിയിലാണ് ദീക്ഷിതിന്റെ കുടുംബം. വിവാഹശേഷം ഇരുവരും ഒരുമിച്ച് ബെംഗളൂരുവിലായിരുന്നു താമസം. രണ്ടുമാസം മുൻപാണ് ഭർത്താവുമായി വേർപിരിഞ്ഞ് ദിയ കോയമ്പത്തൂരുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയെത്തിയത്.
ബുധനാഴ്ച രാത്രി നാട്ടിലുള്ള ബന്ധു അനിൽകുമാറുമായി ദിയയുടെ അച്ഛൻ ഗണേശൻ ഫോണിൽ സംസാരിച്ചിരുന്നു. മകളുടെ ദാമ്പത്യബന്ധം തകർന്നതിലെ മനോവിഷമം അദ്ദേഹം അനിൽകുമാറുമായി പങ്കുവച്ചു. ഇതിനുശേഷം നാട്ടിലെ ബന്ധുക്കൾ ഗണേശനെയും കുടുംബത്തെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി ഇവരുടെ ബന്ധു അനിൽ കുമാർ നേരിട്ട് കോയമ്പത്തൂരിലെ വീട്ടിലെത്തി.
അനിൽ കുമാർ എത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ തകർത്ത് വീടിനകത്തു കയറിയപ്പോഴാണ് ഗണേഷിനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വീട്ടിൽ നിന്ന് ഇവരുടെ ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
















