കൊച്ചി ∙ കരിമണൽ സംസ്കരണ കമ്പനിയായ സിഎംആർഎലിന്റെ ആദായനികുതി വിവരം ശേഖരിച്ച് എസ്എഫ്ഐഒ. 2010 മുതലുള്ള ആദായനികുതി രേഖകളാണ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) ശേഖരിച്ചത്.
കമ്പനിയുടെ ആലുവയിലെ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രേഖകളിലെ 14 കോടി രൂപയുടെ കൈമാറ്റം ആദായനികുതി വകുപ്പ് ഇന്റരിം സെറ്റിൽമെന്റ് ബോർഡിനു (ഐഎസ്ബി) മുൻപാകെ സമർപ്പിച്ച രേഖകളിൽ ഉൾപ്പെട്ടിട്ടില്ല. ഈ 14 കോടി ആർക്കു കൊടുത്തു, എന്തിനു കൊടുത്തു എന്നു സിഎംആർഎൽ വ്യക്തമാക്കേണ്ടിവരും.
രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കേസിലാണ് എസ്എഫ്ഐഒ അന്വേഷണം. ഐഎസ്ബി രേഖകളുടെ പുറത്തേയ്ക്കും എസ്എഫ്ഐഒ അന്വേഷണം നീളുന്നതിന്റെ സൂചനയാണിതെന്നു നിയമകേന്ദ്രങ്ങൾ കരുതുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്കു സ്ഥിരമായി പണം നിക്ഷേപിച്ചിരുന്ന സിഎംആർഎൽ അടക്കമുള്ള 8 സ്ഥാപനങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ മൊഴികളും അന്വേഷണ സംഘം രഹസ്യമായി രേഖപ്പെടുത്തിത്തുടങ്ങി. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















