ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ തുടരെ ഹരജികൾ നൽകുന്നതിൽ അലഹബാദ് ഹൈക്കോടതി വിമർശനം. എല്ലാ ഹരജികളും ഒന്നിച്ച് ആക്കണമെന്ന് പള്ളിക്കെതിരെ ഹരജി നൽകിയ ഹിന്ദു പക്ഷത്തെ നാല് സ്ത്രീകളുടെ അഭിഭാഷകനോട് കോടതി നിർദേശിച്ചു. പല ഹരജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു.
കോടതിയുടെ പരിഗണനയുള്ള വിഷയത്തിൽ പരസ്യപ്രസ്താവന പാടില്ലെന്നും നിർദേശം നൽകി. നിലവറകളിൽ പുരാവസ്തു വകുപ്പ് സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും ഹരജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം.
ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച ഉത്തരവ് സ്റ്റേചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ നാളെ വാദം തുടരും. ഗ്യാൻവാപി മസ്ജിദിലെ നിലവറകളിൽ ഒന്നിൽ വാരാണസി ജില്ലാ കോടതി പൂജക്ക് അനുമതി നൽകിയത് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി പരിഗണിച്ചപ്പോഴാണ് കോടതി വിമർശനം.
മസ്ജിദിലെ അടച്ചിട്ട നിലവറകളിൽ നേരത്തെ നമസ്കാരം നടന്നിരുന്നോയെന്നും നിലവറകൾ മസ്ജിദിന്റേതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ ചോദിച്ചു. 1968 മുതൽ നിലവറകളിൽ പൂജ നടന്നിട്ടില്ല. പിന്നെ എങ്ങനെ 1993 വരെ പൂജ നടക്കുവെന്ന് അവകാശപ്പെടുമെന്ന് മസ്ജിദ് കമ്മറ്റിക്ക് വേണ്ടി ഹാജരായ മുതിർണ അഭിഭാഷകൻ എസ്എഫ്എ നഖ്വി ചോദിച്ചു.
എന്നാൽ, നിലവറ വ്യാസ് കുടുംബത്തിന്റെ കൈവശമായിരിന്നുവെന്നും പൂജകൾ നടന്നിരുന്നുവെന്നും വിഷ്ണു ശങ്കർ ജെയ്ൻ അവകാശപ്പെട്ടു. കേസിൽ നാളെ രാവിലെ വാദം തുടരും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക