തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിവെച്ച വിമർശനത്തിന്റെ തിര അടങ്ങുന്നില്ല. ചുള്ളിക്കാടിനു പിന്നാലെ ശ്രീകുമാരൻ തമ്പിയും രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന് എല്ലാ കാലത്തേക്കുമായി ഉപയോഗിക്കാൻ അക്കാദമി ആവശ്യപ്പെട്ട് നൽകിയ കേരള ഗാനത്തെ കുറിച്ച് കൃത്യമായി മറുപടി നൽകിയില്ലെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചു. ഈ വിഷയത്തിൽ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാര്യങ്ങൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. മറ്റ് കലാകാരന്മാര്ക്ക് ലഭിക്കുന്ന സഹായവും ബഹുമാനവും സാഹിത്യകാരന്മാര്ക്ക് ലഭിക്കുന്നില്ല. അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പറഞ്ഞു. പാട്ടിന്റെ നിലവാരം തീരുമാനിക്കാൻ താനാളല്ല, അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാട്ടിെൻറ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. മൂന്നുതവണ കമ്മിറ്റി ചേർന്നിരുന്നുവെന്നും ശ്രീകുമാരൻ തമ്പിയെ ആദരവോടെ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും അബൂബക്കര്‍ പറഞ്ഞു.