കരിപ്പൂർ: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്പോർട്ടും അനുബന്ധ രേഖകളും സ്വീകരിച്ചുതുടങ്ങി. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് കാസിം കോയ ആദ്യ പാസ്പോർട്ട് ഏറ്റുവാങ്ങി. എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. അസ്സയിൻ പന്തീർപാടം, യു. മുഹമ്മദ് റഊഫ്, കെ. മുഹമ്മദ് റാഫി, എൻ. മുഹമ്മദ് അഷ്റഫ്, സി.പി. മുഹമ്മദ് ജസീം, കെ. നബീൽ എന്നിവർ സംസാരിച്ചു. കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലുമാണ് രേഖകൾ സ്വീകരിക്കുക. പാസ്പോർട്ടും അനുബന്ധ രേഖകളും സ്വീകരിക്കാൻ കൊച്ചിയിലും കണ്ണൂരിലും പ്രത്യേകം കൗണ്ടർ പ്രവർത്തിക്കും.
Read also: തണ്ണീർകൊമ്പൻ ചരിഞ്ഞത് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് വനം മന്ത്രി
തെക്കൻ ജില്ലകളിൽനിന്നുള്ളവരുടെ സൗകര്യാർഥം എറണാകുളത്ത് ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കളമശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ രേഖകൾ സ്വീകരിക്കും. എട്ടിന് എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ളവരും ഒമ്പതിന് മറ്റു തെക്കൻ ജില്ലകളിൽനിന്നുള്ളവരുമാണ് രേഖകൾ സമർപ്പിക്കേണ്ടത്. കണ്ണൂരിൽ ഫെബ്രുവരി 10, 11 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും രേഖകൾ സ്വീകരിക്കും. 10ന് കണ്ണൂർ ജില്ലയിൽനിന്നുള്ളവരും 11ന് കാസർകോട്, വയനാട് ജില്ലകളിൽനിന്നുള്ളവരുമാണ് രേഖകൾ സമർപ്പിക്കേണ്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു