ഹൈദരാബാദ്: ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റി ജെ.എം.എം- കോണ്‍ഗ്രസ് സഖ്യം. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി 44 എംഎൽഎമാരാണ് ഹൈദരാബാദിലെത്തിയത്.
വൈകീട്ട് നാലരയോടെ ഹൈദരാബാദിലെത്തിയ 40 അംഗ സംഘത്തെ തെലങ്കാനയുടേയും കേരളത്തിന്റേയും ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും തെലങ്കാന മന്ത്രി പൊന്നം പ്രഭാകരനും ചേര്‍ന്ന് സ്വീകരിച്ചു. എം.എല്‍.എമാരെ ഷമിര്‍പേട്ട് തടാകത്തിന് സമീപത്തെ റിസോര്‍ട്ടിലേക്ക് മാറ്റി. കോൺഗ്രസ്, ആർജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎൽഎമാര്‍ക്ക് ഒപ്പമുണ്ട്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ എംഎൽഎമാർ സുരക്ഷിതരായിരിക്കുമെന്നാണ് നേതാക്കളുടെ വിശ്വാസം.
ചംപയ് സോറൻ സർക്കാര്‍ സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും ഞങ്ങളുടെ എംഎൽഎമാരെ ബന്ധപ്പെടാനുളള ഒരു വഴിയും ബിജെപിയ്ക്ക് ഒരുക്കികൊടുക്കില്ലെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വാർത്താ ഏജന്‍സികളോടു പറഞ്ഞു.
കുതിരക്കച്ചവടം ഒഴിവാക്കാനാണ് തങ്ങളെ ഹൈദരാബാദിലേക്ക് മാറ്റിയതെന്ന് സംഘാംഗങ്ങളിലൊരാളായ എം.എല്‍.എ. പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും. അതിന് മുമ്പ് തിരിച്ചുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഝാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഹേമന്ത് സോറന്‍ രാജിവെച്ചതിന് പിന്നാലെ ചംപായ് സോറനെ ജെ.എം.എം. സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ചംപായ് സോറന്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇതിന് പിന്നാലെ തങ്ങള്‍ക്കൊപ്പമുള്ള 43 എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റാന്‍ ജെ.എം.എം- കോണ്‍ഗ്രസ്- ആര്‍.ജെ.ഡി. സഖ്യം തീരുമാനിച്ചിരുന്നു. റാഞ്ചി വിമാനത്താവളത്തില്‍ എം.എല്‍.എമാര്‍ എത്തിയെങ്കിലും കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് യാത്ര നടന്നിരുന്നില്ല. ഇതിന് പിന്നാലെ ഗവര്‍ണര്‍ ചംപായ് സോറനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം, ഹേമന്ത് സോറനെ അഞ്ചു ദിവസം കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ വിടാൻ റാഞ്ചി സ്പെഷൽ കോടതി ഉത്തരവിട്ടു. ഇ.ഡി അറസ്റ്റിനെതിരെ ഹേമന്ത് സോറന്‍ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ നടത്തിയില്ല. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. ഒരു ഹർജിയില്‍ ഇടപെട്ടാൽ എല്ലാ ഹർജികളിലും ഇടപെടേണ്ടി വരും. ഹൈക്കോടതിയിലാണ് ഈ ഹർജി ആദ്യമെത്തേണ്ടതന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹേമന്ത് സോറന്റെ ഹർജിയിൽ വാദം കേട്ടത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹേമന്ത് സോറനു വേണ്ടി ഹാജരായത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















