ചെന്നെ: തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ആ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയാണ് ലക്ഷ്യമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മൊബൈൽ ആപ്പും പാർട്ടി ഉടൻ പുറത്തിറക്കും. ഇതിലൂടെ ജനങ്ങൾക്ക് പാർട്ടിയിൽ അംഗമാകാൻ സാധിക്കും. ഒരു കോടി പേരെ ആദ്യ ഘട്ടത്തിൽ അംഗമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിലെയും കർണാടകയിലെയും വിജയിയുടെ ശക്തവും സംഘടിതവുമായ ആരാധകവൃന്ദം കണക്കിലെടുത്ത് പാർട്ടിയുടെ വ്യാപനം, തമിഴ്നാടിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെ നാളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നായിരുന്നു. തമിഴ് ചലച്ചിത്ര മേഖലയിൽ രജനീകാന്തിനൊപ്പം ആരാധക പിന്തുണയുള്ള താരമാണ് വിജയ്. അടുത്തിടെ പ്രളയബാധിതർക്ക് സഹായം നൽകാനും, പാഠ്യവിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കാനും താരം മുൻകൈ എടുത്തിരുന്നു. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം, തമിഴകത്തിൻ്റെ സിനിമാ-രാഷ്ട്രീയ ഭൂപ്രകൃതിയുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാകും. എംജിആർ, ശിവാജി ഗണേശൻ, ജയലളിത, അന്തരിച്ച ക്യാപ്റ്റൻ വിജയകാന്ത് തുടങ്ങിയ സിനിമാ രാഷ്ടിയ പ്രവർത്തകരുടെ പാരമ്പര്യമുള്ള സംസ്ഥാനമാണ് തമിഴ്നാട്. 49 കാരനായ വിജയ് തമിഴ്നാട്ടിലെ ശരാശരി രാഷ്ട്രീയക്കാരെക്കാൾ ചെറുപ്പമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ