ലോക്‌സഭ തെരഞ്ഞെടുപ്പ്; ചാലക്കുടിയില്‍ സിപിഎം സ്ഥാനാർത്ഥിയായി നടി മഞ്ജു വാര്യരോ?

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ കടന്നു. ചാലക്കുടിയില്‍ സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചനകളുള്ളതായി റിപ്പോര്‍ട്ട് . നേരത്തെ സിനിമാനടന്‍ ഇന്നസെന്റിനെ മത്സരിപ്പിച്ച് സിപിഎം ചാലക്കുടി മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ബെന്നി ബഹനാന്‍ ആണ് നിലവില്‍ ചാലക്കുടിയുടെ എംപി.

കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കണമെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ധാരണയായത്. ഇതു പ്രകാരമാണ് എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് പാര്‍ട്ടി.

2014 ല്‍ അപ്രതീക്ഷിതമായി ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായതുപോലെ, അവസാന നിമിഷം മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും, ഈ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ അടക്കം ഒരു പേരും തള്ളിക്കളയുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി സൂചിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാകും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

READ ALSO…ആർബിഐ ഉത്തരവ്; പേടിഎം ഓഹരികൾക്ക് 2 ദിവസത്തിനുള്ളിൽ 40% ഇടിവ്

മഞ്ജു വാര്യരെ കൂടാതെ, മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ്, സിഐടിയു നേതാവ് യുപി ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മന്ത്രിയായിരുന്നപ്പോഴുള്ള പ്രവര്‍ത്തന മികവും തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അധ്യാപകനായിരുന്നു എന്നതും രവീന്ദ്രനാഥിന് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നാണ് വിലയിരുത്തല്‍.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു