കൊല്ലം: പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഷിഗെല്ലയെ തുടർന്നാണോ കുട്ടി മരിച്ചതെന്നറിയാൻ ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്.
പരവൂർ കോട്ടപ്പുറം സ്വദേശികളായ ദമ്ബതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ് മരിച്ചത്. കോട്ടപ്പുറം ഗവ. എല്‍.പി.സ്കൂളിലെ വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്കൂളില്‍വെച്ച് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ രക്ഷിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് പരവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിടെനിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 11 വയസ്സുള്ള മൂത്ത കുട്ടിക്കും അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ആരോഗ്യനില മോശമായില്ല.
ഏറ്റവും ഇളയകുട്ടിയുടെ നില മോശമായതിനെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവടക്കമുള്ള കുടുംബാംഗങ്ങളും ഒപ്പം ചികിത്സയിലുണ്ട്. പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ച കുട്ടിക്ക് വിദഗ്ധചികിത്സയെ തുടർന്നാണ് ആരോഗ്യനില മെച്ചപ്പെട്ടത്. മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.
പരിശോധനാഫലം ലഭിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കോങ്ങാലിലെ കുട്ടികളുടെ വീട് സന്ദർശിച്ചു. പുറത്തുനിന്നുള്ള ഭക്ഷണം അടുത്തദിവസങ്ങളിലൊന്നും വീട്ടുകാർ കഴിച്ചിട്ടില്ലെന്നാണ് ലഭിച്ചിട്ടുള്ള വിവരം. പരിസരത്തെ വീടുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ മരണകാരണമായതൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദപരിശോധനയ്ക്കുശേഷം മാത്രമേ ഷിഗെല്ലബാധ ഉണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാൻ കഴിയൂ എന്നും ഡി.എം.ഒ. ഡോ. ഡി.വസന്തദാസ് അറിയിച്ചു.
വിശദപരിശോധനയ്ക്ക് വകുപ്പുകള്‍
കൊല്ലം: പരവൂരില്‍ നാലുവയസ്സുകാരന് ഷിഗെല്ലബാധ സ്ഥിരീകരിച്ചത് ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത. ആരോഗ്യവകുപ്പിനും ഭക്ഷ്യസുരക്ഷാവകുപ്പിനും ഇതുസംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചികിത്സയിലുള്ള കുടുംബാംഗങ്ങള്‍ ആരോഗ്യനില വീണ്ടെടുത്തശേഷം ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
ഒരാഴ്ചയായി പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഒരാഴ്ചമുൻപ് ഭക്ഷണശാലയില്‍ നിന്നുള്ള സാൻവിച്ച് ഇവർ കഴിച്ചിരുന്നതായി വിവരമുണ്ട്. കുട്ടി മരിച്ചദിവസം പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം മൂത്ത കുട്ടി കഴിച്ചതായി പറയുന്നു. ഇതിന്റെ സാമ്ബിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലുള്ള രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥതകളുള്ളതായി കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് കുടിവെള്ളപരിശോധനയ്ക്കും നടപടികളെടുത്തിട്ടുണ്ട്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതർ. ചികിത്സയിലുള്ളവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരുടെ പ്രതീക്ഷ. കുടിവെള്ള പരിശോധനയിലൂടെ സംഭവം സംബന്ധിച്ച ദുരൂഹതകള്‍ അകറ്റാനാകുമെന്നാണ് പോലീസ് കരുതുന്നത്.
ഷിഗെല്ലയ്ക്കെതിരേ കരുതല്‍വേണം
കൊല്ലം: കുട്ടികളില്‍ ഷിഗെല്ലബാധ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരവും വെള്ളവും കൈകാര്യംചെയ്യുന്നത് ഷിഗെല്ല ബാധയ്ക്ക് ഇടയാക്കാം. മലപരിശോധനയിലൂടെയാണ് രോഗനിർണയം നടത്തുന്നത്. ഷിഗെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്ബോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്.
വയറിളക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. നില ഗുരുതരമാകുമ്ബോള്‍ ഇത് രക്തത്തോടുകൂടിയ വയറിളക്കമാകും. നിർജലീകരണം രോഗത്തെ മാരകമാക്കും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് രോഗബാധയേല്‍ക്കാൻ സാധ്യത കൂടുതലാണ്. എന്നാല്‍ കൃത്യമായ ചികിത്സ രോഗനിയന്ത്രണത്തിന് സഹായകമാകും. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. അപസ്മാരമുള്ള കുട്ടികളില്‍ ഷിഗെല്ല മരണകാരണവുമാകാം.
ഭക്ഷണത്തില്‍ ശ്രദ്ധ പ്രധാനം
പാല്‍, മുട്ട, മത്സ്യ-മാംസങ്ങള്‍ തുടങ്ങിയ ശീതികരിച്ചു സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ ഷിഗെല്ല ബാക്ടീരിയ കൂടുതല്‍കാലം ജീവിച്ചിരിക്കും. ഇവയുടെ ഉപയോഗത്തില്‍ ശ്രദ്ധ അനിവാര്യമാണ്. രോഗബാധിതർ ഭക്ഷണമുണ്ടാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. നിർജലീകരണംപോലുള്ള ലക്ഷണങ്ങള്‍ കാണുമ്പോൾ തന്നെ ചികിത്സ തേടണം. രോഗതീവ്രത കുറയ്ക്കാൻ ആന്റിബയോട്ടിക്കുകള്‍ സഹായിക്കും. പരിസരശുചിത്വവും തിളപ്പിച്ചാറ്റിയ കുടിവെള്ളംമാത്രം ഉപയോഗിക്കുന്നതും രോഗത്തെ അകറ്റിനിർത്തും.