പട്ന/ന്യൂഡൽഹി: റെയിൽവേ ജോലിക്ക് പകരം ഭൂമി കോഴക്കേസിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതേ കേസിൽ തേജസ്വിയുടെ പിതാവും പാർട്ടി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ തിങ്കളാഴ്ച ഒമ്പത് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഫെബ്രുവരി അവസാനത്തോടെ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡൽഹി കോടതിയെ സി.ബി.ഐ അറിയിച്ചു. റെയിൽവേയിൽ ജോലി നൽകിയതിന് പകരം കോഴയായി ഭൂമി വാങ്ങിയെന്നാണ് കേസ്.
നിതീഷ് കുമാർ 10ന് വിശ്വാസവോട്ട് തേടും
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഫെബ്രുവരി 10ന് വിശ്വാസ വോട്ട് തേടും. ഇൻഡ്യ സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പി പിന്തുണയോടെ ഞായറാഴ്ചയാണ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഗവർണറുടെ നയപ്രഖ്യാപനത്തിനു പിന്നാലെയാണ് സർക്കാർ വിശ്വാസ വോട്ട് തേടുകയെന്ന് പാർലമെന്ററികാര്യ വകുപ്പ് വിജ്ഞാപനത്തിൽ പറഞ്ഞു.
















