ഡൽഹി: ഭൂമി കുഭകോണ കേസിൽ ആരോപണ വിധേയനായ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഡൽഹിയിലെ വീട്ടിൽ നിന്നും 36 ലക്ഷം രൂപയും ഒരു എസ്യുവിയും ചില പ്രധാനപ്പെട്ട രേഖകളും പിടിച്ചെടുത്തതായി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് റെയ്ഡിന്റെ വിശദാംശങ്ങൾ ഇ ഡി പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം സോറനെ കാണാതായെന്ന് ബി.ജെ.പി അവകാശപ്പെടുന്നതിനിടയിൽ മുഖ്യമന്ത്രി തന്റെ വസതിയിൽ എംഎൽഎമാരുടെ യോഗം വിളിച്ചു ചേർത്തു. നേരത്തെ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവെക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ഭൂമി തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് സോറനെ ചോദ്യം ചെയ്യാൻ തിങ്കളാഴ്ച ഇഡി സംഘം സൗത്ത് ഡൽഹിയിലെ വസതിയിൽ എത്തിയിരുന്നു. എന്നാൽ സോറൻ വീട്ടിൽ ഉണ്ടായിരുന്നില്ല, ഉദ്യോഗസ്ഥർ ഏകദേശം 13 മണിക്കൂറോളം അവിടെ ക്യാമ്പ് ചെയ്തു. സോറൻ മടങ്ങിവരുന്നതുവരെ ഇഡി സംഘങ്ങൾ വസതിയിലുണ്ടാകുമെന്നും ഡൽഹി വിമാനത്താവളത്തിലും അധികൃതർ ജാഗ്രത പുലർത്തുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
36 ലക്ഷം രൂപയോളം പണവും ബിനാമി പേരിൽ രജിസ്റ്റർ ചെയ്ത ഹരിയാന നമ്പർ പ്ലേറ്റുള്ള ബിഎംഡബ്ല്യു കാറും കുറ്റകരമായ ചില രേഖകളും ഇഡി സംഘം പകൽ മുഴുവൻ നീണ്ട ഓപ്പറേഷനിൽ പിടിച്ചെടുത്തതായാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റാഞ്ചിയിലെ വസതിയിൽ വെച്ച് തങ്ങൾക്ക് മുമ്പാകെ മൊഴിയെടുക്കാൻ തയ്യാറാണെന്ന് സോറൻ ഇഡിയെ അറിയിച്ചിട്ടുണ്ട്. ജനുവരി 29 ന് അല്ലെങ്കിൽ ജനുവരി 31 ന് ചോദ്യം ചെയ്യലിന് സോറന്റെ ലഭ്യത സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ട് ഇഡി പുതിയ സമൻസ് അയച്ചതായി വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
READ ALSO…അനധികൃത സ്വത്ത് സമ്പാദനം; കോട്ടയം മെഡിക്കല് കോളെജ് യൂറോളജി വിഭാഗം മേധാവിക്ക് സസ്പെന്ഷൻ
“നൂറുകണക്കിന് സായുധ സൈനികരുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇഡി സ്വയമേവ എത്തുന്നത് നിയമപരമാണെന്ന് തോന്നുന്നില്ല. ചോദ്യം ചെയ്യലിന് രണ്ട് ദിവസം പോലും കാത്തിരിക്കാൻ ഇഡി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല, അതും ഏഴ് മണിക്കൂർ ചോദ്യം ചെയ്യൽ ഒരാഴ്ച മുമ്പ് നടന്നപ്പോൾ എന്താണ് ഇത്ര തിടുക്കം? ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു