പട്‌ന: ബി.ജെ.പിയോടൊപ്പം ചേരുമെന്ന വാർത്തകള്‍ നിഷേധിച്ച് ജെ.ഡി.യു. ഇൻഡ്യ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ബിഹാർ അധ്യക്ഷൻ ഉമേഷ് സിങ് കുഷ്‌വാഹ വ്യക്തമാക്കി.ബി.ജെ.പിക്കൊപ്പം ചേരുമെന്ന വാർത്തകള്‍ ചിലരുടെ അജണ്ടയുടെ ഭാഗമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സഖ്യകക്ഷികളുമായും സീറ്റ് വിഭജനവുമായും ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുനരാലോചിക്കേണ്ടതുണ്ടെന്നും കുഷ്‌വാഹ ചൂണ്ടിക്കാട്ടി. പാട്‌നയില്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിഹാർ ഭരണകക്ഷിയായ മഹാഘഡ്ബന്ദനില്‍ എല്ലാ കാര്യങ്ങളും നല്ല നിലയിലാണ്. മാധ്യമപ്രചാരണങ്ങള്‍ ചില അജണ്ടകളുടെ ഭാഗമാണെന്നും ഉമേഷ് കുഷ്‌വാഹ വ്യക്തമാക്കി.
മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇന്നലെയും ഇന്നുമെല്ലാം കൂടിക്കാഴ്ച നടത്തിയിരുന്നു. അതു പതിവു കൂടിക്കാഴ്ച മാത്രമാണ്. പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്നും വസ്തുതയില്ല. പാർട്ടി എം.എല്‍.എമാരോട് പാട്‌നയിലെത്താൻ നിർദേശിച്ചിട്ടില്ലെന്നും തങ്ങള്‍ ഇൻഡ്യ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിതീഷ് കുമാർ ഇന്‍ഡ്യ സഖ്യം വിടുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ബി.ജെ.പി നേതാവ് സുശീല്‍ കുമാർ മോദി ഉപമുഖ്യമന്ത്രിയാകുമെന്നും 28ന് സത്യപ്രതിജ്ഞ ഉണ്ടാകുമെന്നും സൂചനയുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.