ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കൊല്ലത്ത് റിപ്പബ്ലിക് ദിന പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇതുവരെയും ജനാതിപത്യം കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞു. അയൽരാജ്യങ്ങളിൽ പോലും ജനാതിപത്യം ഇല്ലാതായി. എന്നിട്ടും ഇന്ത്യ ഇത്രയും നാൾ മതേതരത്വം കാത്തുസൂക്ഷിച്ചു.
ഭരണഘടന ആണ് ഇന്ത്യയുടെ ശക്തി. മതേതരത്വം എന്ന അടിസ്ഥാന തത്വത്തിൽ കെട്ടിപ്പൊക്കിയതാണ് രാജ്യം. ദാരിദ്ര്യ നിർമാർജനം ഓരോ പൗരന്റെയും കടമയാണ്. സാമൂഹിക നീതി ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യം ആണ്. ഭരണഘടന വ്യകതി താല്പര്യങ്ങൾക്കോ സ്വാർത്ഥ താല്പര്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കേണ്ടതല്ല എന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയർത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും പരേഡില്‍ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.