ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ബജറ്റ് അവതരിപ്പിക്കാനുണ്ടെന്നും കേരളത്തിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ ബജറ്റുമായി ബന്ധമില്ലെന്നും, ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിനെന്നും എജി കോടതിയില്‍ പറഞ്ഞു. പ്രശ്നം കേരളത്തിന്റേതാണ്. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കേണ്ടതില്ലെന്നും എജി പറഞ്ഞു.
കേരളത്തിന്റെ അപേക്ഷയിന്മേല് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം എഴുതി നല്‍കും. തുടര്‍ന്ന് ഹര്‍ജി സുപ്രീംകോടതി അടുത്തമാസം 16 ലേക്ക് മാറ്റി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു